തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള ബാങ്ക് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വന്തം ബാങ്കായി മാറിയെന്ന് സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ബാങ്കിന്റെ കുടിശിക നിവാരണ യജ്ഞങ്ങളുടെ ഭാഗമായുള്ള പ്രസിഡൻഷ്യൽ അവാർഡ് വിതരണചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കുടിശിക നിവാരണ പ്രവർത്തനങ്ങളിലൂടെ മുൻ വർഷത്തെക്കാൾ നിഷ്‌ക്രിയ ആസ്തി 25 ശതമാനം കുറച്ച 227 ശാഖകൾക്കും കണ്ണൂർ ജില്ലയ്ക്കും പിന്തുണച്ച എട്ട് ഏരിയ മാനേജർമാർക്കും വായ്പാ കുടിശികയില്ലാത്ത കാസർഗോഡ് പെർള ശാഖയ്ക്കുമാണ് പ്രസിഡൻഷ്യൽ അവാർഡ് ലഭിച്ചത്. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ അധ്യക്ഷത വഹിച്ചു.
''ജൂബിലിന്റ് ജൂൺ'' എന്ന ക്യാമ്പയിന്റെ ഭാഗമായി ഈ മാസം മുതൽ ആരംഭിക്കുന്ന കറന്റ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴച്ചാർജ് ഉൾപ്പെടെ യാതൊരു സർവീസ് ചാർജുകളും ഈടാക്കില്ലെന്ന് ബാങ്ക് തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, ഡയറക്ടർമാരായ അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, അഡ്വ: എസ്. ഷാജഹാൻ, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം ബി.പി. പിളള, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, മുൻ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.സി. സഹദേവൻ, ജനറൽ മാനേജർ ഡോ: ആർ. ശിവകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |