ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കത്വയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് ജവാന് വീരമൃത്യു. കബീർ ദാസ് (35) എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസം കത്വയിലെ ഒരു വീട്ടിലേക്ക് സമീപഗ്രാമത്തിലുള്ളവരാണെന്ന വ്യാജേന രണ്ട് ഭീകരർ എത്തി. തുടർന്ന് ഇവിടെയെത്തിയ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ പരിക്കേറ്റ കബീർ ദാസ് ചികിത്സയ്ക്കിടെ ഇന്നലെ രാവിലെ വീരമൃത്യു വരിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഏറ്റുമുട്ടൽ ഇന്നലെ പുലർച്ചെ വരെ തുടരുകയായിരുന്നു. യു.എസ് നിർമ്മിത എം-4 കാർബൈൻ റൈഫിൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്.
രണ്ട് ദിവസത്തിനിടെ രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ പുലർച്ചെ കൂത്താ മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടെ സുരക്ഷാസേനയ്ക്കുനേരെ ഭീകരർ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ദോഡ ജില്ലയിൽ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത ചെക്ക് പോസ്റ്റിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മൂന്നിടത്താണ് ഭീകരാക്രമണം ഉണ്ടായത്. ഞായറാഴ്ച
റിയാസിയിൽ ബസിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് തീർത്ഥാടകർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |