കുവൈറ്റ്സിറ്റി: കുവൈറ്റിലെ അഹ്മ്മദി ഗവർണറേറ്റിലെ മാംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. തീപിടിത്തത്തിൽ 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കും.
കൊല്ലം ശൂരനാട് നോർത്ത് ഷെമീർ (30), കോട്ടയം പാമ്പാടി സ്റ്റെഫിൻ എബ്രഹാം സാബു (30), തൃക്കരിപ്പൂർ പിലിക്കോട് എരവിൽ തെക്കുമ്പാടെ കേളു പൊന്മലേരി (55), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ആകാശ് എസ്. നായർ (32), പത്തനംതിട്ട വാഴമുട്ടം പി.വി. മുരളീധരൻ (54), പുനലൂർ നരിക്കൽ സാജൻ ജോർജ് (28), ലൂക്കോസ് വടക്കോട്ട് (സാബു, 48) (കൊല്ലം), സജു വർഗീസ് (കോന്നി, 56), രഞ്ജിത്ത് കുണ്ടടുക്കം (കാസർകോട്,34), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ (37), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളാ യ തിരൂർ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കൽ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എം പി ബാഹുലേയൻ (36), കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ദുരന്തത്തിന് പിന്നാലെ തൃശൂർ സ്വദേശിയെ കാണാനില്ലെന്നും പരാതി ഉയരുകയാണ്. ചാവക്കാട് സ്വദേശി ബിനോയ് തോമസിനെയാണ് കാണാനില്ലെന്ന് കുടുംബം പറയുന്നത്. അപകടം നടന്ന ഫ്ളാറ്റിൽ ഇദ്ദേഹം ഉണ്ടായിരുന്നതായാണ് വിവരം. നാലുദിവസം മുൻപാണ് ബിനോയ് കുവൈറ്റിലെത്തിയത്. തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 50ൽ അധികം പേരിൽ മുപ്പതോളം പേർ മലയാളികളാണ്.
അപകടത്തിൽ മരിച്ച ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായതിനാൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് കേന്ദ്രമന്ത്രി കീർത്തി വർധൻ വ്യക്തമാക്കി. മൃതദേഹങ്ങൾ വ്യോമസേനയുടെ വിമാനത്തിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |