തൃശൂർ: ഇന്ത്യയുടെ വൈവിദ്ധ്യത്തെയും ജനാധിപത്യത്തെയും അട്ടിമറിച്ച് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ അഞ്ചു വർഷത്തിലൊരിക്കൽ ഒറ്റ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം സംഘപരിവാറിന്റെ കുൽസിത അജണ്ടയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ഇ.എം.എസ് സ്മൃതിയുടെ ഭാഗമായി സംഘടിപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ സംസാരിക്കുകയായിരുന്നു. ജനാധിപത്യത്തിൽ വിയോജിക്കാനുള്ള അവകാശം പരമപ്രധാനമാണ്. അഭിപ്രായ ഭിന്നത ഉണ്ടാകുമ്പോൾ ഭരണ സംവിധാനങ്ങൾക്ക് ഭൂരിപക്ഷം നഷ്ടപ്പെടാമെന്നും അത്തരം അവസരങ്ങളിൽ പ്രസിഡന്റ് ഭരണം അല്ലെങ്കിൽ ഗവർണർ ഭരണം എർപ്പെടുത്തി ജനാധിപത്യത്തെ നോക്കുകുത്തിയാക്കി മാറ്റാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ടി.കെ. വാസു അദ്ധ്യക്ഷനായി. വി.പി. ശരത്ത് പ്രസാദ്, വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഗവർണറും സംസ്ഥാന ഭരണവും എന്ന വിഷയത്തിൽ മുൻ ലോക്‌സഭാ സെക്രട്ടറി പി.ഡി.ടി ആചാരി സംസാരിച്ചു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ സമ്പ്രദായം കോളോണിയൽ ഭരണത്തിന്റെ അവശിഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |