പെരുമ്പാവൂർ: അമ്മ ഓർമ്മയായി മൂന്നുവർഷം പൂർത്തിയായ നാളിൽ കുടുംബാംഗങ്ങൾക്ക് മുന്നിൽ ചിത്രം തുറന്നുകാട്ടിയപ്പോൾ കണ്ടവരെല്ലാം അത്ഭുതപ്പെട്ടു. കുറുപ്പംപടി തട്ടാംപുറംപടിയിലെ കോട്ടപ്പുറത്തു വീട്ടിൽ സി.കെ. രജീഷിന്റെ അമ്മ അമ്മിണിയുടെ ജീവസുറ്റ ചിത്രം! കാൻവാസ് ബോർഡിൽ 5000 മീറ്റർ കറുത്തനൂലിഴകൾ പാകിയാണ് രജീഷ് അതുണ്ടാക്കിയത്. രജീഷ് തന്റെ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ നൂൽച്ചിത്രനിർമ്മാണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് കൂട്ടുകാരടക്കം ഇതു കാണുന്നത്. കണ്ടവരെല്ലാം കയ്യടിച്ചു. വീഡിയോ ഹിറ്റായി.
13 വർഷം മുമ്പ് പിതാവ് മരണപ്പെട്ട രജീഷിന് അമ്മയായിരുന്നു കൂട്ട്. കൊവിഡ് കാലത്ത് 73ാം വയസിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അമ്മ അമ്മിണിയുടെ മരണം. അറിയാവുന്ന ഒരാൾ നൂലു കൊണ്ട് ചിത്രങ്ങളുണ്ടാക്കുന്നത് കണ്ടപ്പോൾ തോന്നിയ കൗതുകത്തിൽ യൂട്യൂബിൽ ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കാനും പഠിക്കാനും തുടങ്ങി. മനസ്സിൽ വരയ്ക്കണമെന്ന് ആഗ്രഹമുള്ള ഒരു മുഖമേ ഉണ്ടായിരുന്നുള്ലൂ, അമ്മ അമ്മിണിയുടേത്. ഏഴുദിവസങ്ങൾ, ആകെ 15 മണിക്കൂർ. ജോലി കഴിഞ്ഞെത്തിയിട്ട് കണ്ടെത്തിയ ആ സമയം മതിയായിരുന്നു രജീഷിന് അമ്മയുടെ ഛായച്ചിത്രം നൂലിഴകളാൽ നെയ്തെടുക്കാൻ. രണ്ടരയടി സമചതുരത്തിലുള്ള വെളുത്ത കാൻവാസിനു ചുറ്റും കൃത്യമായി ആണിയടിച്ച് പലയിടങ്ങളിൽ നിന്നായിഅതിൽ നൂൽ ബന്ധിച്ചാണ് ചിത്രം രൂപകല്പന ചെയ്തത്. ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത രജീഷിന്റെ ശ്രമം വിജയം കണ്ടു.
ചിത്രകലയിലും ശില്പകലയിലും കഴിവുതെളിയിച്ച വിശ്വകർമ്മ കുടുംബത്തിലെ അംഗമായ 37 കാരൻ രജീഷിന് കൂടുതൽ ഇഷ്ടം ഡാൻസിനോടാണ്. ശ്രദ്ധേയനായ സിനിമാറ്റിക് ഡാൻസറാണ് ഇദ്ദേഹം. കൊവിഡിന് മുമ്പ് വരെ സ്റ്റേജ് ഷോകളിൽ സജീവമായിരുന്നു. ഇപ്പോൾ ജീവിതമാർഗ്ഗം ടൈൽ പാകലാണ്. പണിയില്ലാത്ത ദിവസങ്ങളിൽ കരകൗശലപ്പണികളിലേർപ്പെടും. ജോലിയോടൊപ്പം ഇനിയങ്ങോട്ട് നൂൽച്ചിത്രമെഴുത്തും തുടരാനാണ് തീരുമാനം. എറണാകുളം ജനറൽ ആശുപത്രിയിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യ ആതിരയുടെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |