കണ്ണൂർ: മൃതദേഹം ദഹിപ്പിക്കേണ്ട ഇടം വെള്ളക്കെട്ടിൽ. ശവ സംസ്‌കാരം പൂർത്തിയാകണമെങ്കിൽ മണിക്കൂറുകൾ വേണം. വിറകുകളും ചിരട്ടകകളുമെല്ലാം മഴയത്ത് ഇട്ടിരിക്കുന്നു. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഇവ നനയാതിരിക്കാനുള്ള ശ്രമവും വിഫലം. മഴയത്താണ് മൃതദേഹവുമായി വരുന്നതെങ്കിൽ ആളുകൾക്ക് കയറി നിൽക്കാൻ പോലും ഇടമില്ല.കണ്ണൂർ കോർപറേഷന്റെ അധീനതയിലുള്ള പയ്യാമ്പലം പൊതുശ്മശാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഇതൊക്കെയാണ്.മൃതദേഹങ്ങളോടുള്ള അനാദരവ് സർവത്ര പ്രകടമാണിവിടെ.
ഉറ്റവരുടേയും ഉടയവരുടേയും മൃതദേഹങ്ങളുമായി അന്ത്യകർമ്മങ്ങൾക്ക് പയ്യാമ്പലം ശ്മശാനത്ത് എത്തിച്ചേരുന്നവർക്ക് ഒരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല. ഇതൊക്കെ ഒരുക്കിനൽകേണ്ട കോർപറേഷന് ഇക്കാര്യം പ്രധാന വിഷയമായി തോന്നിയിട്ടുമില്ല. കാലവർഷത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട മുൻകരുതലുകളൊന്നും എടുക്കാൻ കോർപ്പറേഷൻ അധികൃതർ തയ്യാറാവാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുന്നത്. കണ്ണൂർ നഗരത്തിൽ നിന്നും മാത്രമല്ല ദൂരെയുള്ള പഞ്ചായത്തുകളിൽ നിന്നു പോലും പയ്യാമ്പലത്തേക്ക് മൃതദേഹവുമായെത്തുന്നുണ്ട്.
കണ്ണുതുറക്കു, കാണു
കാലവർഷം ആരംഭിച്ചതോടെ ചിതകളോരുക്കേണ്ട കുഴികളിൽ വെളളക്കെട്ടും ചെളിയും
ശരിയായ രീതിയിൽ ദഹിപ്പിക്കാത്തത് മൂലം പുകഞ്ഞ് അന്തരീക്ഷം മലിനീകരണം
സംസ്‌കരിക്കുന്ന കുഴികളിലെ വെണ്ണീരുൾപ്പെടെ എടുത്ത് മാറ്റിയിട്ടില്ല
കുഴികളിൽ നിന്ന് അവസാനമായി മണലും വെണ്ണീരും നീക്കിയത് കഴിഞ്ഞ ജൂണിൽ
രജിസ്റ്ററുമായി ഉദ്യോഗസ്ഥർ ഇരിക്കുന്നത് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ
കോർപറേഷനെന്താ ശ്മശാനത്തോട് കലിപ്പോ?
രണ്ടുമാസത്തോളമായി പയ്യാമ്പലത്തെ വാതക ശ്മശാനത്തിന്റെ പ്രവർത്തനവും നിലച്ചിരിക്കുകയാണ്.ഇതിന്റെ അറ്റകുറ്റപണിയോടും കോർപറേഷൻ വിമുഖത കാട്ടുകയാണ്. അറ്റകുറ്റപ്പണിക്കായി അടച്ചിട്ടുവെന്ന് മാത്രമാണ് ഇതുസംബന്ധിച്ച് അധികൃതർ പറയുന്നത്.വാതകശ്മശാനം തുടങ്ങിയ കാലം മുതൽ തകരാർ പതിവാണ്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സി.എസ്.ആർ ഫണ്ടിനത്തിൽ ലഭിച്ച 3.49 കോടി പയോഗിച്ചാണ് കോർപറേഷൻ പയ്യാമ്പലത്ത് വാതകശ്മശാനം നിർമിച്ചത്.ശ്മശാനത്തിൽ അഞ്ച് ബർണർ ഒരുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും രണ്ടു ബർണറുകൾ മാത്രമാണ് സ്ഥാപിച്ചത്.മഴക്കാലത്ത് പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാനുള്ള ബുദ്ധിമുട്ടും ഇവിടെയെത്തുന്നവർക്ക് ഇരിക്കാൻ പോലും സൗകര്യമില്ലാത്തതുമാണ് അത്യാധുനിക രീതിയിലുള്ള വാതക ശ്മശാനമെന്ന ആശയത്തിലേക്ക് കോർപറേഷനെ കൊണ്ടുചെന്നെത്തിച്ചത്. പഴയ വൈദ്യുതി ശതമാനം പകുതിയിലേറെ പൊളിച്ചായിരുന്നു പുതിയ വാതകശ്മശാനം നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |