കോഴിക്കോട്: കാൽപ്പന്ത് കളിയെ നെഞ്ചേറ്റിയ കോഴിക്കോടിന് ഹരം പകരാൻ ഇനി കാലിക്കറ്റ് എഫ്.സിയും. സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ടൂർണമെന്റിൽ കാലിക്കറ്റ് എഫ്.സി കോഴിക്കോടിന്റെ മേൽവിലാസമാവും. ഇന്നലെ കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ടീം ഫ്രാഞ്ചൈസി ഉടമ വി.കെ. മാത്യൂസ് പുതിയ ക്ലബ് പ്രഖ്യാപിച്ചു.
എം.കെ. രാഘവൻ എ.പി ലോഗോ പ്രകാശനം ചെയ്തു. കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പങ്കെടുത്തു. കോഴിക്കോട് അന്തർദേശീയ ഫുട്‌ബോൾ സ്റ്റേഡിയമെന്ന സ്വപ്നം ഇപ്പോഴും സജീവമാണെന്ന് എം.കെ. രാഘവൻ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പർലീഗ് കേരള സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള ആറ് ടീമുകളാണ് എസ്എൽകെയിലുള്ളത്. സെപ്തംബർ ഒന്നിന് കൊച്ചിയിലാണ് ഉദ്ഘാടനമത്സരം. പ്രാഥമിക റൗണ്ടിൽ ഓരോ ടീമും പത്ത് മത്സരങ്ങൾ വീതം കളിക്കും. അതിൽ അഞ്ചെണ്ണം ഹോം ഗ്രൗണ്ടിലും അഞ്ചെണ്ണം പുറത്തുമായിരിക്കും. പ്രാഥമിക റൗണ്ടിൽ നിന്ന് ആദ്യ നാല് സ്ഥാനക്കാർ പ്ലേ ഓഫിൽ എത്തും.
കാലിക്കറ്റ് ഫുട്‌ബോൾ ക്ലബിൽ 25 കളിക്കാരാണുള്ളത്. ആറ് വിദേശ താരങ്ങളും ദേശീയതലത്തിൽ കളിക്കുന്ന ഏഴ് പേരും കേരളത്തിൽ നിന്നുള്ള 12 പേരും ഉണ്ടായിരിക്കും. ഹെഡ് കോച്ച് വിദേശിയാണ്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയമായിരിക്കും ഹോം ഗ്രൗണ്ട്.
രാജ്യത്തെ ഫുട്‌ബോൾ ആവേശത്തിന്റെ പ്രഭവകേന്ദ്രമാണ് കോഴിക്കോടെന്ന് വി.കെ. മാത്യൂസ് പറഞ്ഞു. കഴിഞ്ഞ ഫിഫ ലോകകപ്പിൽ ഈ ആവേശം പ്രകടമായിരുന്നു. കേരളത്തിൽ നിന്ന് നിരവധി താരങ്ങൾ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 80 കളുടെ അവസാനം മുതൽ 90 കളുടെ പകുതി വരെ തുടർച്ചയായി ഏഴ് തവണയാണ് കേരള ടീം സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്.
നമ്മുടെ നാട്ടിലെ വളർന്നു വരുന്ന ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്തി അവർക്ക് അന്താരാഷ്ട്ര മത്സരങ്ങളുടെ അനുഭവസമ്പത്ത് പകർന്ന് നൽകുന്നതിലൂടെ കേരളത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കണം. അതിനുള്ള ശരിയായ മാർഗമായാണ് കാലിക്കറ്റ് എഫ്.സി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐ.ബി.എസ് സോഫ്റ്റ്‌വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമാണ് ക്ലബ് ഉടമ വി. കെ. മാത്യൂസ്. ആഗോള ട്രാവൽ വ്യവസായത്തിലെ ഏറ്റവും മുൻപന്തിയിലുള്ള കമ്പനിയാണ് ഐ.ബി.എസ്. ലോകത്തെമ്പാടുമായി 17 ഓഫീസുകളും 42 രാജ്യങ്ങളിൽ നിന്നുള്ള 5000 ഓളം ജീവനക്കാരുമാണ് ഐ.ബി.എസിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |