വടക്കാഞ്ചേരി : സർക്കാർ ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് നഗര ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട് നഗരസഭ- കോർപ്പറേഷൻ മേഖലയിലെ അവിദഗ്ദ്ധരും കായികാദ്ധ്വാനത്തിന് ശേഷിയുള്ളവർക്കുമായി നടപ്പിലാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പരിപൂർണ സ്തംഭനത്തിലേക്ക്. സംസ്ഥാന സർക്കാർ പൂർണ ചെലവ് വഹിക്കുന്നതാണ് പദ്ധതി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഫണ്ട് മുടങ്ങിയത്. ഇതോടെ തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയ മാലിന്യ സംസ്കരണ- മഴക്കാലപൂർവ ശുചീകരണ പദ്ധതികളുൾപ്പെടെ സ്തംഭിച്ചു.
പ്രതിവർഷം 100 തൊഴിൽ ദിനം ഉറപ്പാക്കിയാണ് പദ്ധതി ആരംഭിച്ചത്. വടക്കാഞ്ചേരി നഗരസഭയിൽ സ്ഥിതി പരമദയനീയമാണ്. പഞ്ചായത്തുകളിൽ നാല് കോടി രൂപ വരെ പണം ചെലവ് ചെയ്യുമ്പോൾ നഗരസഭകളിൽ രണ്ട് കോടി മാത്രമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ വർഷം ട്രഷറി നിയന്ത്രണമെന്ന പേരിൽ അവസാനം അനുവദിച്ച തുക ചെലവഴിക്കാനായിട്ടുമില്ല. 2017 മുതൽ പി.എം.ജി.എസ്.വൈ വീട് നിർമ്മാണത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് അധിക സഹായമായി കൊടുത്തിരുന്ന 40,000 രൂപ ഏതാനും പേർക്ക് മാത്രമാണ് നൽകാനായത്.
ഈ ഇനത്തിൽ കോടികൾ കുടിശ്ശികയാണ്. നഗരസഭകളിലെ ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികൾ ജോലിയും, കൂലിയുമില്ലാതെ പട്ടിണിയിലാണ്.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കാവശ്യമായ പണം ഉടൻ അനുവദിക്കണം. ഇല്ലെങ്കിൽ തൊഴിലുറപ്പ് നിയമം അനുസരിച്ച് സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കും.
കെ.അജിത് കുമാർ
പ്രതിപക്ഷ നേതാവ്
വടക്കാഞ്ചേരി നഗരസഭ
അയ്യങ്കാളി നഗര തൊഴിലുറപ്പ്
(സംസ്ഥാന തലം)
പദ്ധതിയെ ആശ്രയിക്കുന്നത്
2,79,035 കുടുംബങ്ങൾ
സ്ഥിരമായി ആശ്രയിക്കുന്നത്
96,000 ഓളം കുടുംബങ്ങൾ
വേതനം 333 രൂപ
ഏറ്റെടുക്കുന്ന പ്രവൃത്തികൾ
മാലിന്യസംസ്‌കരണം
സുഭിക്ഷ കേരളം
മഴക്കാലപൂർവ ശുചീകരണം
ജലസംരക്ഷണം
വനവത്കരണം
ലൈഫ് പി.എം.എ.വൈ ഭവനനിർമ്മാണം
മൃഗസംരക്ഷണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |