അപേക്ഷ ഓൺലൈനായപ്പോൾ കർണ്ണാടക കോളേജുകൾ ഇല്ല
കാസർകോട് : വിദ്യാർത്ഥികൾക്കുള്ള യാത്രാപാസ് ഓൺലൈൻ മുഖേനയാക്കിയ കെ.എസ്.ആർ.ടി.സി കാസർകോട് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികളോട് കാട്ടുന്നത് കടുത്ത അനീതി. കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ സൈറ്റിൽ ഉൾപ്പെടുത്താത്തതിനാൽ ഫലത്തിൽ ഇവർക്ക് യാത്രാപാസ് നിഷേധിച്ചിരിക്കുകയാണ് കോർപറേഷൻ.
ഗതാഗത വകുപ്പ് മന്ത്രിയായി കെ.ബി ഗണേഷ് കുമാർ ചുമതലയേറ്റതിന് ശേഷമാണ് വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് കിട്ടുന്നതിനുള്ള പാസ് നൽകുന്നത് ഓൺലൈൻ മുഖാന്തിരമാക്കിയത്. പാസ് എടുക്കാൻ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാത്തുനിന്ന് കഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് പാസ് ഓൺലൈൻ വഴി നൽകാൻ മന്ത്രി നിർദേശം നൽകിയതെങ്കിലും ഫലത്തിൽ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി .
പഠിക്കാൻ അതിർത്തി കടന്നേ പറ്റു
കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ നിന്ന് ആയിര കണക്കിന് വിദ്യാർത്ഥികൾ കർണ്ണാടകയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. മഞ്ചേശ്വരം അതിർത്തിയിൽ നിന്ന് മാത്രം 3000 കുട്ടികൾ പഠിക്കാൻ മംഗളൂരുവിലെ കോളേജുകളിൽ പോകുന്നുണ്ട്. എന്നാൽ കർണ്ണാടകയിലെ ഒരു കോളേജിന്റെ പേരും ഓൺലൈൻ സൈറ്റിൽ അപ് ലോഡ് ചെയ്യാത്തതിനാൽ വിദ്യാർത്ഥികൾക്ക് പാസ് ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല. ഒട്ടേറെ നിവേദനങ്ങൾക്ക് ശേഷമാണ് കർണ്ണാടകയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും യാത്രാഇളവ് അനുവദിച്ചു കിട്ടിയത്. ഓൺ ലൈൻ രജിസ്ട്രേഷനിൽ അടിയന്തിരമായി കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളും ഉൾപ്പെടുത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
നിവേദനം നൽകി എൻ.സി.പി
കാസർകോട്: സാങ്കേതിക തകരാർ നീക്കി കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി യാത്രാ ഇളവ് നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് മഹമൂദ് കൈക്കമ്പ സംസ്ഥാന ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. സാങ്കേതിക പിഴവ് പരിഹരിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും യാത്രാക്ലേശം പരിഹരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |