കോഴിക്കോട്: മെഡിക്കൽ കോളേജ് മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് ശുചിമുറി മാലിന്യം സംസ്‌ക്കരിക്കാൻ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ആശങ്കകളെക്കുറിച്ച് പഠിക്കാൻ പ്രിൻസിപ്പൽ പ്രത്യേക സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകാനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ നീക്കം.
കോർപ്പറേഷൻ പദ്ധതിക്കെതിരെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും റസിഡൻസ് അസോസിയേഷനും ജീവനക്കാരും പ്രതിഷേധത്തിലാണ്. ഒരാഴ്ചയോളമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കക്കൂസ് മാലിന്യവുമായി ടാങ്കറുകൾ മെഡിക്കൽകോളജ് കാമ്പസിലെ പ്ലാന്റിൽ എത്തുന്നുണ്ട്. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ രൂക്ഷ ഗന്ധമാണ് അനുഭവപ്പെടുന്നതെന്നും പരിസരവാസികൾ ഇതുമൂലം പ്രയാസത്തിലാണെന്നുമാണ് പ്രതിഷേധക്കാരുടെ പരാതി. പ്ലാന്റിന്റെ സമീപത്ത് ഓട്ടേറെ ജീവനക്കാർ താമസിക്കുന്നുണ്ട്. ഇതിനടുത്താണ് പാരാ മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലും. കക്കൂസ് മാലിന്യം കൊണ്ടുവരുന്നത് ആശുപത്രി ഒ.പി, അത്യാഹിത വിഭാഗം തുടങ്ങിയ പരിസരങ്ങളിലൂടെയാണ്. നേരത്തെ കക്കൂസ് മാലിന്യവുമായി മെഡിക്കൽ കോളേജ് മലിനജല സംസ്കരണ പ്ലാന്റിലേക്ക് വന്ന വാഹനം തടഞ്ഞിരുന്നു.കോളേജിലെ ഭൂരിഭാഗം സ്ഥാപനങ്ങളെയും ഇതുവരെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് ബന്ധിപ്പിച്ചിട്ടില്ല. ഇതു കാരണമുള്ള മാലിന്യം നിറഞ്ഞ് ദുരിതം അനുഭവിക്കുമ്പോഴാണ് നഗരത്തിൽ നിന്നുള്ള മാലിന്യം കൂടി മെഡിക്കൽ കോളജിലെ പ്ലാന്റിൽ എത്തിച്ച് സംസ്‌ക്കരിക്കുന്നത്. ഇതിനെതിരെ സമരം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച സംഘടിപ്പിച്ച ബഹുജന കൺവൻഷനിൽ അദ്ധ്യാപക, വിദ്യാർത്ഥി, ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ പങ്കെടുത്തിരുന്നു. നഗര മാലിന്യം തള്ളുന്നതിനെതിരേ നിയമ നടപടികൾ സ്വീകരിക്കാനും മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനുമാണ് ആക്ഷൻ കമ്മിറ്റി തീരുമാനം.
മലബാറിലെ ഏക ആശ്രയമായ മെഡിക്കൽ കോളേജ് കാമ്പസ് മാലിന്യ സംസ്‌കരണം കേന്ദ്രമാക്കുന്നതിനെതിരെ പൊതു ജനങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നുതുടങ്ങിയിട്ടുണ്ട്. സ്ഥാപനങ്ങളോ വ്യക്തികളോ ആവശ്യപ്പെടുംപോലെ ശേഖരിക്കുന്ന മാലിന്യം മെഡിക്കൽ കോളേജിലെ മലിനജല സംസ്കരണ പ്ലാന്റിലെത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതാണ് കോർപ്പറേഷന്റെ പദ്ധതി. കക്കൂസ് മാലിന്യ സംസ്കരണ നിയമ പ്രകാരം രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് മാലിന്യം ശേഖരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |