ആലപ്പുഴ: ആവേശം മോഡലിൽ കാറിൽ സ്വിമ്മിംഗ് പൂളുണ്ടാക്കി നീന്തിത്തുടിക്കുകയും പൊതുനിരത്തിൽ അപകടകരമായി വാഹനം ഓടിക്കുകയും ചെയ്തതിന് ലൈസൻസ് റദ്ദാക്കിയ സഞ്ജുടെക്കിയുടെ ഡ്രൈവിംഗ് പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് മോട്ടോർ വാഹന വകുപ്പ്. ആജീവനാന്തം ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങളുള്ളത്.
സ്ഥിരം കുറ്റക്കാരനാണ് സഞ്ജു. പൊതുസമൂഹത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. തുടർന്നും വാഹനം ഓടിക്കുന്നത് പൊതു സമൂഹത്തിന് ഭീഷണിയാണ്. കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ചെയ്ത കുറ്റം. വാഹനത്തിൽ പലതവണ രൂപമാറ്റം വരുത്തി പൊതു നിരത്തിൽ ഉപയോഗിച്ചു.
ചരക്ക് വാഹനത്തിന്റെ ലോഡ് ബോഡിയിൽ ടാർപ്പോളിൻ ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി അപകടകരമായ നടപടിയെ പ്രോത്സാഹിപ്പിച്ചു. മൊബൈൽ ഫോണിൽ സെൽഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. പബ്ലിക്ക് റോഡിൽ മത്സര ഓട്ടം നടത്തി. അമിത ശബ്ദമുള്ള സ്പീക്കർഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കി. വാഹനത്തിൽ നിയമവിരുദ്ധമായി എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിച്ച് നിരത്തിലിറക്കി. പല വീഡിയോകളിലും റോഡിൽ അമിത വേഗതയിലാണ് വാഹനം ഓടിക്കുന്നത്. ഇങ്ങനെ ഡസൻ കണക്കിന് നിയമലംഘനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് അക്കമിട്ട് നിരത്തുന്നത്.
പ്രായ പൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹന മോടിപ്പിച്ചതിന് 3500 രൂപ പിഴ അടച്ച സംഭവം ഉൾപ്പടെ പലതവണ സഞ്ജു മോട്ടോർ വാഹന വകുപ്പിന്റെ നടപടി നേരിട്ടിട്ടുണ്ട്.
നിയമ ലംഘകർക്കും നിയമത്തെ നിസാരവത്കരിക്കുന്നവർക്കുമുള്ള താക്കീതാണ് സഞ്ജുടെക്കിക്കെതിരായ നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |