ആലപ്പുഴ: താറാവിനും കോഴിക്കും പുറമേ കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ആശങ്കയിലാണ്. വളർത്തുപക്ഷികളിൽ രോഗ ബാധ കണ്ടെത്തിയാൽ പകർച്ചയ്ക്ക് സാദ്ധ്യതയുള്ളവയെ കൊന്നൊടുക്കി രോഗം നിയന്ത്രണ വിധേയമാക്കുകയാണ് പതിവ്. എന്നാൽ, കാക്കകളെപ്പോലെ സ്വതന്ത്രമായി വിഹരിക്കുന്ന പക്ഷികളെ എങ്ങനെ പിടികൂടി കൊന്നൊടുക്കുമെന്നത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ദേശാടന പക്ഷികളും നീർപക്ഷികളും മുമ്പ് രോഗവാഹകരായിട്ടുണ്ടെങ്കിലും ജനവാസമേഖലകളിൽ ഏറ്റവുമധികം സഹവസിക്കുന്ന പക്ഷികളെന്ന നിലയിൽ കാക്കകളിലെ രോഗ ബാധ വ്യാപനത്തിന് സാദ്ധ്യതയേറെയാണ്. വീടുകളിലും പൊതു സ്ഥലങ്ങളിലും കാക്കകളുടെ ശല്യം ഒഴിവാക്കുന്നതിനും രോഗ പ്രതിരോധത്തിനും മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാനുമാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും നൽകിയിട്ടുള്ള നിർദേശം.
വെല്ലുവിളിയായി മാലിന്യം
1.കാക്കകൾ രോഗബാധയെ തുടർന്ന് കൂട്ടത്തോടെ ചത്ത മുഹമ്മയിലും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച കഞ്ഞിക്കുഴിയിലും കഴിഞ്ഞ ദിവസങ്ങളിലായി റാപ്പിഡ് ആക്ഷൻ ടീമിന്റെ സഹായത്തോടെ 7000ത്തോളം പക്ഷികളെ കൊന്നൊടുക്കി.
2. മാലിന്യം വലിച്ചെറിയുന്ന ശീലം ഒഴിവാക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുഴിച്ചുമൂടുകയോ കത്തിച്ചു കളയുകയോ ചെയ്യുന്നത് കാക്കയെയും രോഗഭീതിയേയും തുരത്താൻ സഹായിക്കും. ഭക്ഷണശാലകൾ, കോഴിഫാമുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഒരുകാരണവശാലും മാലിന്യനിക്ഷേപം പാടില്ല
3. കാക്കളുൾപ്പെടെ പറവകളെ ചത്ത നിലയിൽ കണ്ടെത്തിയാൽ വിവരം മൃഗ സംരക്ഷണ ഓഫീസറെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കണം. ജഡം കണ്ടെത്തിയ സ്ഥലത്ത് കുമ്മായമോ ബ്ളീച്ചിംഗ് പൗഡറോ വിതറി അണുവിമുക്തമാക്കണം. ജഡവും അവശിഷ്ടങ്ങളും പ്രോട്ടോക്കോൾ പാലിച്ച് മറവ് ചെയ്യണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |