വടക്കഞ്ചേരി: കേന്ദ്ര സർക്കാരിന് കീഴിലെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന ബോധവത്കരണ പരിപാടികളിൽ മോഹിനിയുടെ വേഷത്തിൽ ഇനി സീതു ശാന്തകുമാറുമുണ്ടാകും. നെന്മാറ വിത്തനശ്ശേരി കച്ചേരിപ്പാടം കളത്തിൽ ശാന്തകുമാരന്റെയും ബിന്ദുവിന്റെയും മകളായ സീതു മന്ത്രാലയത്തിന്റെ എം.പാനൽ പട്ടികയിലുൾപെട്ടതിന്റെ സന്തോഷത്തിലാണ്. 2023 ൽ ഡൽഹിയിൽ നടന്ന ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സിൽ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ഗുരുഗോപിനാഥ് നടന കലാകേന്ദ്രം എന്നിങ്ങനെ നിരവധി വേദികളിൽ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളുടെ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോഴും തിരുവാതിരക്കളിയിൽ പി.എച്ച്.ഡി നേടാനുള്ള ശ്രമത്തിലാണ് സീതു. നൃത്തപഠനം പുതുതലമുറകൾക്ക് പകർന്നു നൽകുന്നതിനായി ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളും നൽകുന്നുണ്ട്. വിദേശത്തുള്ള വിദ്യാർത്ഥികൾക്കും നൃത്തപഠനം നൽകുന്നുണ്ട്. ദർപ്പണ ഫേസ് ഓഫ് ഡാൻസ് ഡയറക്ടറായും താളം നിർവ്വാഹക സമിതിയംഗം എന്നിവയിലും സജീവമാണ്.
ആറുവയസു മുതൽ മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ചിരുന്ന സീതു സ്‌കൂൾ, കോളേജ് കലോത്സവങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു. കലാമണ്ഡലം ധനുഷ സന്യാൽ, ആൽ.എൽ.വി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരുടെ കീഴിലായിരുന്നു പരിശീലനം. ബി.ബി.എ, എം.ബി.എ, കോഓപ്പറേറ്റീവ് ബിസിനസ് മാനേജ്‌മെന്റിൽ ഡിപ്‌ളോമയും നേടിയ സീതു എറണാകുളം സെന്റ് തേരാസ് കോളേജിൽ നിന്ന് ബി.എ ഭരതനാട്യവും കരസ്ഥമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |