തൃശൂർ: കടലോരത്തെ വറുതിയിലാഴ്ത്തി മൺസൂൺകാല ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ വൻകിട ചന്തകളിൽ പോലും മീനെത്തിയില്ല. ഇന്നലെ ശക്തൻ മീൻമാർക്കറ്റിൽ എത്തിയത് ചാളയും കൊഴുവയും ചെമ്മീനും മാത്രം. ഈ മീനുകളും ആവശ്യത്തിന് ഇല്ലാത്തതിനാൽ വൻവിലയുമായി. നെയ് മീനും ആവോലിയുമൊന്നും മാസങ്ങളായി എത്താത്ത മാർക്കറ്റുകളുണ്ട്. ശക്തനിലും വലിയ മീനുകൾ മാസങ്ങളായി നന്നേ കുറവാണ്. കള്ളക്കടൽ പ്രതിഭാസവും വേനൽച്ചൂടുമെല്ലാമാണ് മീൻ കുറഞ്ഞതിന് കാരണം. പ്രചവനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങളും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ജൂലായ് 31 അർധരാത്രി വരെ 52 ദിവസമാണ് നിരോധനം. നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങൾക്കും, പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ മത്സ്യബന്ധനം നടത്താം. ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മീൻപിടിത്ത ബോട്ടുകളിൽ പകുതിയോളം വിവിധ മീൻപിടിത്ത തുറമുഖങ്ങളും, മത്സ്യബന്ധന കേന്ദ്രങ്ങളും കേന്ദ്രമാക്കി മീൻപിടിക്കുന്നുണ്ട്.
കാണാക്കയത്തിൽ തൊഴിലാളികൾ
ട്രോളിംഗ് ആരംഭിച്ചതോടെ ബോട്ടുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, മീൻ കച്ചവടക്കാർ എന്നിവരുടെ കുടുംബങ്ങൾ ഒന്നര മാസക്കാലം ദുരിതത്തിലാണ്. ചൂട് കൂടിയതിനെത്തുടർന്ന് വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ മീൻ കുറവായിരുന്നു. രണ്ടുമാസത്തിലേറെയായി
കള്ളക്കടൽ പ്രതിഭാസം തുടരുകയും അതിതീവ്ര വേനൽ മഴയുണ്ടാകുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി. വായ്പയെടുത്ത് ബോട്ട് വാങ്ങിയവർ
കടക്കെണിയിലായി. വൻകിട ബോട്ട് ഉടമകൾ പോലും സാമ്പത്തിക പ്രതിസന്ധിയിലായി. ട്രോളിംഗ് കഴിഞ്ഞ് ബോട്ടുകൾ കടലിൽ ഇറക്കണമെങ്കിൽ അറ്റകുറ്റപ്പണി നടത്തണം. വലകൾ ശരിയാക്കണം. വള്ളം മറിഞ്ഞ് ജീവിതപ്രാരാബന്ധങ്ങളുടെ നടുക്കടലിലായവരും നിരവധിയുണ്ട്.
ശക്തൻമാർക്കറ്റിലെ വില (കി.ഗ്രാമിന്) :
ചാള: 260
ചെമ്മീൻ: 330
കൊഴുവ:150
അന്യസംസ്ഥാനമീനെത്തും, ജാഗ്രത
ട്രോളിംഗ് നിരോധനകാലത്ത് തമിഴ്‌നാട്, ഒഡീഷ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ കേരളത്തിൽ മീനെത്താറുണ്ട്. എന്നാൽ പലതും ചീഞ്ഞളിഞ്ഞതാകും. ഫോർമാലിൻ അടക്കമുള്ളവയുടെ സാന്നിദ്ധ്യവും ഉണ്ടാകാറുണ്ട്. അതിനാൽ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
നാടൻ മത്സ്യക്കൃഷിയും തകർച്ചയിൽ
നാടൻമത്സ്യക്കൃഷിയും തകർച്ചയിലാണ്. മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഫലപ്രദവുമല്ല. മത്സ്യത്തിന് മാർക്കറ്റ് കണ്ടെത്താനാവശ്യമായ നടപടികൾ സ്വീകരിക്കുന്നുമില്ല. പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതികളും ലക്ഷ്യം കണ്ടില്ല. ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളിൽ രൂപീകരിച്ച മത്സ്യകർഷക ക്ലബ്ബുകൾ സജീവമല്ല. ശുദ്ധജല മത്സ്യക്കൃഷി നടത്തുന്ന സ്ഥലങ്ങളിലെ മത്സ്യം വിപണിയിൽ എത്തിക്കാനും നടപടിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |