ടെൽ അവീവ്: ആഘോഷമോ പുതുവസ്ത്രമോ ഭക്ഷണമോ ഇല്ലാതെ പട്ടിണിക്കും ദുരിതത്തിനുമിടയിൽ ബലി പെരുന്നാൾ പ്രാർത്ഥനകളിൽ മുഴുകി ഗാസയിലെ സാധാരണക്കാർ. പ്രിയപ്പെട്ടവരെ നഷ്ടമായ വേദനകൾക്കിടയിലും തകർന്നടിഞ്ഞ കെട്ടിടങ്ങൾക്ക് മുന്നിൽ പ്രാർത്ഥനാനിർഭരമായ മനസോടെ വിശ്വാസികൾ ഒത്തുചേർന്നു. പെരുന്നാൾ ദിനമായ ഇന്നലെയും അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും ലഭിച്ച പരിമിതമായ ഭക്ഷണമാണ് അവരുടെ വിശപ്പടക്കിയത്. ഒക്ടോബർ മുതൽ തുടരുന്ന ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ ഇതുവരെ 37,300ലേറെ പാലസ്തീനികളാണ് കൊല്ലപ്പെട്ടത്.
അതിനിടെ, തെക്കൻ ഗാസയുടെ ഒരുഭാഗത്ത് രാവിലെ 8 മുതൽ വൈകിട്ട് 7വരെ സൈനിക നടപടികൾ താത്കാലികമായി നിറുത്തിവയ്ക്കുമെന്ന് ഇന്നലെ രാവിലെ ഇസ്രയേൽ പ്രഖ്യാപിച്ചു. സാധാരണക്കാർക്ക് സഹായങ്ങൾ എത്തിക്കാനാണിതെന്നാണ് സൂചന. ഇത് വെടിനിറുത്തൽ അല്ലെന്നും സൈനിക നടപടികളിലെ തന്ത്രപരമായ ഇടവേളയാണെന്നും ഇസ്രയേൽ വ്യക്തമാക്കി. തെക്കൻ ഗാസയ്ക്കും ഇസ്രയേലിനും ഇടയിലെ കേരെം ഷാലോം അതിർത്തി മുതൽ പ്രധാന ഹൈവേയായ സലാഹ് അൽ- ദിൻ റോഡുവരെയും അവിടെ നിന്ന് വടക്ക് ഖാൻ യൂനിസ് നഗരത്തിന് സമീപമുള്ള യൂറോപ്യൻ ആശുപത്രി വരെയുമാണ് ആക്രമണം നിറുത്തിവയ്ക്കുന്നത്. ഇന്നലെ പുലർച്ചെ മുതൽ ഇവിടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, പടിഞ്ഞാറൻ, മദ്ധ്യ ഗാസയിൽ ആക്രമണങ്ങൾ തുടർന്നു.
യു.എൻ മുന്നറിയിപ്പ്
മേയിൽ റാഫയിലേക്ക് ഇസ്രയേൽ സൈന്യം കടന്നുകയറിയതു മുതൽ ഗാസയിലെ ജനങ്ങൾക്കുള്ള സഹായവിതരണം ഏറെക്കുറെ നിലച്ചിരുന്നു. ഈജിപ്റ്റിനും തെക്കൻ ഗാസയ്ക്കുമിടയിലെ റാഫ അതിർത്തിവഴി സഹായ ട്രക്കുകൾ കടക്കാതെ വന്നതോടെ സാധാരണക്കാരുടെ ദുരിതം ഇരട്ടിയായി. ഗാസയിലേക്ക് അടിയന്തരമായി സഹായമെത്തിച്ചില്ലെങ്കിൽ ജൂലായ് പകുതിയോടെ 10 ലക്ഷംപേർ പട്ടിണിയിലേക്ക് വഴുതി വീഴുമെന്ന് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി.
എട്ട് സൈനികർ കൊല്ലപ്പെട്ടു
റാഫയിലെ ടെൽ അൽ- സുൽത്താനിൽ കവചിത വാഹനം പൊട്ടിത്തെറിച്ച് എട്ട് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. വാഹനത്തിനുനേരെ തങ്ങൾ റോക്കറ്റാക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |