.തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ തിരുത്തൽ നടപടികളുമായി സി.പി.എം. പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. . 140 നിയമസഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം മണ്ഡലാടിസ്ഥാനത്തിൽ പരിശോധിക്കും. ഇടതുകോട്ടകളിൽ പോലും നേരിട്ട വൻ തോൽവി പരിശോധിക്കാൻ അന്വേഷണ കമ്മിഷനെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കും. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർനടപടി സ്വീകരിക്കാനാണ് പാർട്ടി തീരുമാനം. . മൂന്നുദിവസത്തെ സംസ്ഥാനസമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. തിരുത്തൽ നടപടിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമരൂപം നൽകും.
കനത്ത തിരിച്ചടിക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്ന വാദം ഉന്നത സി.പി.എം നേതാക്കൾ തന്നെ ഉയർത്തുന്ന പശ്ചാത്തലത്തിലാണ്, അഞ്ച് ദിവസത്തെ പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്നലെ എ.കെ.ജി സെന്ററിൽ തുടക്കമായത്. തോൽവി സംബന്ധിച്ച് പാർട്ടി ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച വാർഡ് തലം മുതലുള്ള കണക്കുകളാണ് ഇന്നലെ വിലയിരുത്തിയത്.
അതിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വീഴ്ചകൾക്കുള്ള പരിഹാര മാർഗങ്ങളും തെറ്റ് തിരുത്തലിനുള്ള നിർദ്ദേശങ്ങളും ബുധനാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ പങ്കെടുക്കുന്ന സംസ്ഥാന നേതൃ യോഗങ്ങളിൽ തിരിച്ചടി സംബന്ധിച്ച തുറന്ന ചർച്ചകൾ നടന്നേക്കും. കനത്ത തോൽവിയെക്കുറിച്ചുള്ള പാർട്ടി ബന്ധുക്കളുടെയും സഹയാത്രികരുടെയും വിമർശനങ്ങളും ഉൾക്കൊണ്ടാവും ചർച്ചകൾ.
പാർട്ടിയുടെ സ്ഥിരം വോട്ട് ബാങ്കായിരുന്ന ചില സമുദായങ്ങൾ പാർട്ടിയിലും മുന്നണിയിലും നിന്ന് അകലാനിടയാക്കിയ സാഹചര്യങ്ങളും സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ചയും വോട്ട് വിഹിതത്തിലെ ആശങ്കാജനകമായ വർദ്ധനയും പരിശോധിക്കും. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെ കാര്യക്ഷമമാക്കി സാധാരണക്കാരെ വീണ്ടും പാർട്ടിയോട് അടുപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നതായാണ് സൂചന. സംസ്ഥാന നേതൃയോഗത്തിന്റെ വിശകലന റിപ്പോർട്ട് 26ന് തുടങ്ങുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |