ഹരിപ്പാട് : സ്വത്തു തർക്കത്തെ തുടർന്ന് ബന്ധുവും സംഘവും കെ.എസ്.ആർ.ടി.സി ഡ്രൈവറെയും അമ്മയെയും ഭാര്യയെയും വീടു കയറി ആക്രമിച്ചു. കരുവാറ്റ പതിമൂന്നാം വാർഡ് വേലഞ്ചിറ തോപ്പിൽ രമാദേവി (79), മകനും ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറുമായ ഗിരി ഗോപിനാഥ് (49), ഗിരിയുടെ ഭാര്യയും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ താര (46) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ടല്ലൂർ പുതിയവിള സ്നേഹാലയം വീട്ടിൽ ഭാസ്കരൻ (വേലഞ്ചിറ ഭാസ്കരൻ- 67), കണ്ടല്ലൂർ തെക്ക് മുല്ലശ്ശേരിൽ സുനിൽകുമാർ (49), മുതുകുളം തെക്ക് അരുണാലയം വീട്ടിൽ അരുൺകുമാർ (32) എന്നിവരെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഒന്നാംപ്രതിയായ ഭാസ്കരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഗിരിഗോപിനാഥന്റെ അച്ഛൻ പരേതനായ ഗോപിനാഥന്റെ പേരിലുള്ള മൂന്നര ഏക്കർ വസ്തു ഒന്നാം പ്രതിയും ബന്ധുവുമായ ഭാസ്കരന് കൊടുക്കാത്തതിലുള്ള വിരോധം മൂലം ഒരു സംഘം ആളുകളോടൊപ്പം എത്തി ആക്രമിക്കുകയായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തി വീട്ടിൽ ഉറങ്ങുകയായിരുന്ന ഗിരിയെ മുറിയിൽ കയറി ക്രൂരമായി മർദ്ദിക്കുകയും വലിച്ചിഴച്ച് വീടിനു പുറത്തുകൊണ്ടുവന്ന് മുദ്രപ്പത്രത്തിൽ ബലംപ്രയോഗിച്ച് കൈവിരൽ പതിപ്പിക്കുകയും ചെവിയിൽ കിടന്നിരുന്ന സ്വർണക്കമ്മൽ പറിച്ചെടുക്കുകയും ചെയ്തു. തുടർന്ന് നടന്ന ക്രൂര മർദ്ദനത്തിൽ ഗിരിയുടെ മുൻനിര പല്ലുകൾ നഷ്ടപ്പെട്ടു. താടിയെല്ലിന് പൊട്ടലുണ്ട് . അക്രമം തടയാൻ എത്തിയപ്പോഴാണ് രമാദേവിയ്ക്കും താരയ്ക്കും മർദ്ദനമേറ്റത്. ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ രമാദേവിയുടെ തലയ്ക്ക് 5 തുന്നലുണ്ട്. നാട്ടുകാരാണ് ഇവരെ മൂവരെയും ആശുപത്രിയിൽ എത്തിച്ചത്. അക്രമം തടയാൻ എത്തിയ സമീപവാസിയായ രാജപ്പനെയും സംഘം മർദ്ദിച്ചിരുന്നു. ദേശീയപാതയ്ക്ക് സമീപം കരുവാറ്റ കല്പകവാടി ഹോട്ടലിന് സമീപമാണ് ഗിരിയും കുടുംബവും താമസിക്കുന്നത്. ഈ വസ്തുവിന് തൊട്ടുപിന്നിലായി ഭാസ്കരനുള്ള 52 ഏക്കർ വസ്തു വിൽക്കുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും ഗിരിയുടെ അച്ഛന്റെ പേരിലുള്ള മൂന്നര ഏക്കർ വസ്തുവും കൂടി ലഭിച്ചാൽ മാത്രമേ കച്ചവടം നടക്കുകയുള്ളൂ എന്ന സ്ഥിതിയിലാണ്. ഇതുമായി ബന്ധപ്പെട്ട് നേരത്തെയും തർക്കങ്ങൾ ഉണ്ടാവുകയും ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിരുന്നതും ആണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒളിവിലായിരുന്ന പ്രതികളെ സി.ഐ അഭിലാഷ് കുമാർ, എസ്.ഐ മാരായ ശ്രീകുമാർ, ശ്രീകുമാരക്കുറുപ്പ്, രാജേഷ് ഖന്ന, സി.പി.ഒമാരായ അരുൺ, എ.നിഷാദ്, പ്രമോദ്, അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |