തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പിൽ ഒരാളെക്കൂടി സസ്‌പെൻഡ് ചെയ്തു. കരുനാഗപ്പള്ളി സബ് ട്രഷറിയിൽ ട്രഷററായ എം.മുജീബിനെയാണ് ട്രഷറി ഡയറക്ടർ വി.സാജൻ ഇന്നലെ സസ്‌പെൻഡ് ചെയ്തത്. ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. സബ് ട്രഷറിയിലെ പെൻഷൻകാരുടെ അക്കൗണ്ടിൽ വ്യാജ ചെക്ക് ഉപയോഗിച്ച് പണം തട്ടിയതിനാണ് നടപടി.
മുജീബ് മുഖ്യ ട്രഷററായിരിക്കെ ഏപ്രിൽ 11, 12, ജൂൺ മൂന്ന് എന്നീ തീയതികളിൽ പല അക്കൗണ്ടുകളിൽ നിന്ന് ആറ് ഇടപാടുകളിലൂടെ 10.90 ലക്ഷം രൂപ പിൻവലിച്ചിരുന്നു. സബ് ട്രഷറിയിലെ രണ്ട് ട്രഷറർമാരിൽ മുഖ്യ ട്രഷറർ അവധിയിൽ പോകുമ്പോൾ മുജീബാണ് ആ ചുമതല വഹിച്ചിരുന്നത്. ഏഴു ദിവസം ഇയാൾ ചുമതലയിലുണ്ടായിരുന്നു.
ഇയാളുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും മൊബൈൽ നമ്പറിൽ ലഭിച്ച ഒ.ടി.പിയുമാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ഏപ്രിൽ 11 മുതൽ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തലേന്ന് ജൂൺ 3 വരെ ട്രഷറർ അവധിയുള്ള ദിവസങ്ങളിലാണ് ഇടപാടുകൾ നടന്നത്. മുഖ്യ ട്രഷറർ അവധിയിൽ പ്രവേശിക്കുമെന്ന് ഇയാളെ മുൻകൂട്ടി അറിയിച്ചിരുന്നു. ഇതു മനസിലാക്കിയായിരുന്നു തട്ടിപ്പ്. എം.മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്ന് രണ്ടരലക്ഷം, മരിച്ച ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽ നിന്ന് 6.70 ലക്ഷം, മജീദാ ബീഗത്തിന്റെ അക്കൗണ്ടിൽനിന്ന് മൂന്നുലക്ഷം, മരണപ്പെട്ട സുകുമാരന്റെ അക്കൗണ്ടിൽനിന്ന് 2.90 ലക്ഷം എന്നിങ്ങനെ ആകെ 15.10 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഈ പണം സസ്പെൻഡ് ചെയ്യപ്പെട്ട രണ്ടു ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |