പാറശാല: പാറശാലയിലെ അയ്ങ്കാമം പാലം അപകടാവസ്ഥയിൽ. പാറശാല ഗ്രാമപഞ്ചായത്തിന്റ അതിർത്തിയിൽ ഉൾപ്പെട്ട എന്നാൽ തമിഴ്നാടിന്റെ ഭാഗങ്ങളാൽ ചുറ്റപ്പെട്ടതുമായ അയ്ങ്കാമം വാർഡിനെ കേരളവുമായി ബന്ധിപ്പിക്കുന്ന പാലമാണ് അയ്ങ്കാമം പാലം. നെയ്യാറിൽനിന്നുള്ള വെള്ളം ഇടതുകര കനാലിലൂടെ കേരളത്തിന്റെ അതിർത്തി പ്രദേശമായ പാറശാലയിലെ ഇഞ്ചിവിളയിൽ എത്തിയ ശേഷം തമിഴ്‌നാട്ടിലൂടെ കടന്ന് പോകുന്നത്. തമിഴ്നാട് ഭാഗത്തായുള്ള കേരളത്തിലെ അയ്ങ്കാമത്തേക്ക് എത്തുന്നതിനായി കനാലിന് കുറുകെ മുകളിലൂടെ കടന്ന് പോകുന്ന റോഡിനായി നിർമ്മിച്ചിട്ടുള്ള പാലമാണ് അപകടത്തിലായത്. ഏകദേശം ഒരുവർഷത്തോളമായി പാലം അപകടാവസ്ഥയിലായിട്ട്. പാലം പുതുക്കിപ്പണിയാനോ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
നാട്ടുകാർക്ക് ഇരട്ട പ്രഹരം
വാർഡിന്റെ മൂന്ന് വശങ്ങളും തമിഴ്നാടിനാൽ ചുറ്റപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വാർഡിലേക്ക് കേരളത്തിന്റെതായി ഒരു കുടിവെള്ള പദ്ധതിയും എത്തിയിട്ടുമില്ല. ഇതിനൊപ്പമാണ് കേരളത്തിലേക്ക് എത്താനുള്ള ആകെയുള്ള പാലം കൂടി തകർന്ന് തരിപ്പണമായിക്കിടക്കുന്നത്.
വില്ലനായി മണ്ണൊലിപ്പ്
മഴവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കിൽ പാലത്തിന്റെ ഒരു വശത്തെ റോഡിന്റെ അടിവശത്തായുള്ള മണ്ണ് ഒലിച്ച് പോയതാണ് പാലം അപകടത്തിലാകാൻ കാരണം. പാലം അപകടത്തിലായതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ പാലത്തിന് ഇരുവശത്തുമായി അപകട ബോർഡുകൾ സ്ഥാപിച്ചു. തുടർന്ന് ടൂ വീലറുകളൂം ഓട്ടോയും ഒഴികെ സ്‌കൂൾ വാഹനങ്ങളോ മറ്റ് വലിയ വാഹനങ്ങളോ ഇതുവഴി കടന്ന് പോകാറില്ല. ചെങ്കുത്തായ ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഇടുങ്ങിയ പാലം നേരത്തെ തന്നെ നിരവധി അപകടങ്ങൾക്ക് കാരണമായി തുടരവെയാണ് ഇപ്പോൾ മണ്ണൊലിപ്പുകൂടിയായത്.
അതിർത്തിയിൽ ഉടക്കി...
നാട്ടുകാരുടെ പരാതികളെ തുടർന്ന് പാലം പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് അധികൃതർ എത്തിയെങ്കിലും അതിർത്തിയിലൂടെ കടന്നുപോകുന്ന കനാൽ തമിഴ്നാടിന്റെതായ തെറ്റിദ്ധരണയിൽ പ്രവർത്തനങ്ങൾ മുടങ്ങി. പിന്നീട് കേരളത്തിന്റേതാണെന്ന് ഉറപ്പ് വരുത്തിയെങ്കിലും പഞ്ചായത്ത് റോഡാണെന്ന കാരണത്താൽ സ്ഥലം സന്ദർശിച്ച പി.ഡബ്ള്യു.ഡി അധികൃതരും കൈവിട്ടു. തുടർന്ന് പഞ്ചായത്ത് വക റോഡ് തന്നെ സർക്കാരിന് കൈമാറിയെങ്കിലും പാലം നിർമ്മിക്കുന്നതിനായി അഞ്ച് കോടിയോളം രൂപ വേണമെന്നതാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |