വിതുര: പ്രകൃതി സൗന്ദര്യം കിനിയുന്ന വാമനപുരം നദിക്ക് അപകടക്കയത്തിന്റെ മുഖം കൂടിയുണ്ട്. ഒരാഴ്ചയ്ക്കിടെ വിതുര മേഖലയിൽ മാത്രം മൂന്ന് പേരുടെ ജീവനുകളാണ് നദി കവർന്നത്. വിതുര ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി കാലങ്കാവ് സ്വദേശി കാർത്തികും ബന്ധുവായ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ബിനുവും ചെറ്റച്ചലിന് സമീപം ഒഴുക്കിൽപ്പെടുകയും കയത്തിൽ മുങ്ങിമരിക്കുകയും ചെയ്തു. ഇതിനു സമീപം നേരത്തേ ഒരു വിദ്യാർത്ഥി മുങ്ങിമരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച വിതുര താവയ്ക്കൽ കടവിലും ഒരാൾ മുങ്ങിമരിച്ചിരുന്നു. വിതുര പഞ്ചായത്തിലെ ചെറ്റച്ചൽ മുതൽ അഞ്ച് കിലോമീറ്റർ ദൂരെ താവയ്ക്കൽ വരെയുള്ള ഭാഗത്താണ് മൂന്ന് മരണവും നടന്നത്. ഒപ്പം നാട്ടുകാരുടെ കൃത്യമായ ഇടപെടലിൽ കയത്തിൽ മുങ്ങിത്താണ പത്തു പേരെയാണ് ഈ ഒരാഴ്ചയ്ക്കിടെ രക്ഷിക്കാനായത്.
നദിയിൽ കുളിക്കുന്നവർ സൂക്ഷിക്കുക
വാമനപുരം നദിയിൽ കുളിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പും പൊലീസും അറിയിച്ചു. പൊൻമുടി, കല്ലാർ, ബോണക്കാട് വനമേഖലയിൽ മഴ പെയ്യുന്നതിനാൽ നദിയിലെ ജലനിരപ്പ് ഇനിയും ഉയരും. മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുണ്ട്. മഴ കനത്താൽ കല്ലാർ നദിയിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. പൊൻമുടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളും ശ്രദ്ധിക്കണം.
കാർത്തിക്കിന് നാടിന്റെ അന്ത്യാഞ്ജലി
വിടുരും മുൻപേ കൊഴിഞ്ഞ വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി കാർത്തിക്കിന് ജന്മനാട് അന്ത്യാഞ്ജലി അർപ്പിച്ചു. പഠനത്തിൽ ബഹുമിടുക്കനായ കാർത്തിക് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗമായിരുന്നു. പെരുന്നാൾ ദിനത്തിൽ വാമനപുരം നദിയിൽ ചെറ്റച്ചലിനു സമീപം ബന്ധുവുമൊത്ത് നദിയിലിറങ്ങിയപ്പോഴാണ് കാർത്തിക്കിന്റെ ജീവൻ നദി കവർന്നെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |