മണ്ണാർക്കാട്: വന്യമൃഗശല്യത്തിന് പരിഹാരംകാണാൻ മണ്ണാർക്കാട് വനംഡിവിഷന് കീഴിലെ പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ വനാതിർത്തിയിലും സൗരോർജ തൂക്കുവേലി ഒരുങ്ങുന്നു. കരിമ്പപഞ്ചായത്തിലെ വേലിക്കാട് മുതൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇഞ്ചിക്കുന്നു വരെയാണ് വേലി സ്ഥാപിക്കുന്നത്. അടിക്കാട് വെട്ടിത്തെളിച്ചശേഷം ലൈൻ വലിക്കുന്നതിനുള്ള തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിക്കഴിഞ്ഞു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനുകീഴിൽ കുന്തിപ്പാടംമുതൽ പൊതുവപ്പാടംവരെ രണ്ട് കിലോമീറ്ററിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലി വിജയമായതോടെയാണ് പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലേക്കും പ്രതിരോധസംവിധാനം വ്യാപിപ്പിക്കുന്നത്.
37 കിലോമീറ്ററാണ് വേലി സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ആകെ ദൂരം.
3.5 കോടി രൂപയാണ് നിർമ്മാണച്ചെലവ്.
കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലൂടെയാണ് വേലിനിർമാണം.
കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിൽ 14 കിലോമീറ്റർവീതവും കാഞ്ഞിരപ്പുഴയിൽ ഒമ്പതുകിലോമീറ്റർ ദൂരത്തിലുമാണ് പ്രതിരോധവേലി നിർമിക്കുന്നത്.
കാട്ടാനശല്ല്യം രൂക്ഷം
കല്ലടിക്കോട് മേഖലയിൽ കാട്ടാനശല്യം കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്. കരിമ്പപഞ്ചായത്തിൽ മൂന്നേക്കർ, തച്ചമ്പാറ പഞ്ചായത്തിൽ അച്ചിലട്ടി, കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ പൂഞ്ചോല തുടങ്ങിയ ഭാഗങ്ങളിലാണ് വന്യമൃഗശല്യം നേരിടുന്നത്. ഇരുമ്പകച്ചോലഭാഗത്തും കാട്ടാനകളിറങ്ങി കൃഷിനശിപ്പിക്കുന്നത് പതിവാണ്. പള്ളിപ്പടി ഭാഗത്ത് പുലിയെയും ഇരുമ്പകച്ചോല ജനവാസമേഖലകളിൽ പുലിയെയും കടുവയെയും പലപ്പോഴായി കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന്, ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിയെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായില്ല. ചീനിക്കപ്പാറയിൽ മാനിന്റെ ശല്യവുമുണ്ട്.
കാഞ്ഞിരപ്പുഴ മേഖലയിലെ പ്രവൃത്തികൾ സെപ്തംബറോടെ പൂർത്തിയാക്കാനാണ് നീക്കം. മറ്റിടങ്ങളിൽ ഒരു വർഷമാണ് കരാർ കാലാവധി.
എൻ.സുബൈർ,
മണ്ണാർക്കാട് റേഞ്ച് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |