തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം എട്ട്, ഒൻപത് തീയതികളില്‍ റേഷന്‍ കട സമരം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ 48 മണിക്കൂര്‍ രാപ്പകല്‍ സമരമാണ് നടക്കുന്നത്. സംയുക്ത റേഷന്‍ കോ- ഓര്‍ഡിനേഷന്‍ സമിതിയുടേതാണ് തീരുമാനം. വേതന പാക്കേജ് പരിഷ്‌കരിക്കല്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മുൻഗണനാ വിഭാഗത്തിലെ 41 ലക്ഷം കാർഡ് ഉടമകൾക്ക് നൽകാൻ ഈ മാസം എല്ലാ കടകളിലും സ്റ്റോക്ക് തികയില്ലെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. 'വാതിൽപ്പടി' വിതരണം നടത്തുന്ന കരാറുകാർ രണ്ടാഴ്ചയോളമായി നടത്തുന്ന സമരം കാരണമാണ് സാധനങ്ങൾ എത്താത്തതെന്നാണ് വിശദീകരണം.
മുൻഗണന ഇതര വിഭാഗത്തിലെ വെള്ള കാർഡിനുള്ള അരി മാത്രമാണ് സ്റ്റോക്ക് ഉള്ളത്. ബി.പി.എൽ വിഭാഗമായ നീല കാർഡിനുള്ള നാല് കിലോ സ്‌പെഷ്യൽ അരിയും സ്റ്റോക്കില്ല. കേന്ദ്ര സർക്കാർ ഓരോ വിഭാഗത്തിനും അനുവദിക്കുന്ന റേഷൻ അതേ വിഭാഗത്തിനാണ് നൽകുന്നതെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ അരി ക്രമീകരിച്ചു നൽകാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കണം.
ജൂണിലെ റേഷൻ വിഹിതം കേന്ദ്ര സർക്കാരിന്റെ ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ നിന്നു സപ്ലൈകോയുടെ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിയിട്ടുണ്ട്. അവിടങ്ങളിലെ കയറ്റിറക്ക് തൊഴിലാളികളും പണിമുടക്ക് പ്രഖ്യാപിച്ചതും ആശങ്ക ഉയർത്തിയിരുന്നു. കരാറുകാരുമായോ തൊഴിലാളികളുമായോ ചർച്ചയ്ക്ക് സപ്ലൈകോയോ സർക്കാരോ ശ്രമിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |