ന്യൂഡൽഹി: ഇപ്പോൾ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് കേരളത്തിലെ എംപിമാരോട് പാലർമെന്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനോട് കേരളത്തിലേക്ക് പോകാനും അദ്ദേഹം നിർദേശിച്ചു. സേനാ വിഭാഗങ്ങളെല്ലാം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന. ആഭ്യന്തര മന്ത്രാലയത്തോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ലോക്‌സഭയിലും രാജ്യസഭയിലും വയനാട് ദുരന്തം ചർച്ച ചെയ്യണമെന്ന് കേരളത്തിലെ എംപിമാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ മറുപടി.
നേരത്തേ, രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്‌തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ ചോദിച്ചറിയുകയും ചെയ്‌തിരുന്നു. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
മുണ്ടക്കൈയിൽ മരണസംഖ്യ ഇനിയും വലിയതോതിൽ കൂടാനാണ് സാദ്ധ്യത. മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിൽ വരെ എത്തിയെന്നാണ് വിവരം. രണ്ട് ഉരുൾപൊട്ടലാണ് ഇവിടെയുണ്ടായതെന്നാണ് വിവരം. പുലർച്ചെ മൂന്ന് മണിയോടെ ഉണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലാണ് ഭീകര ദുരന്തം വിതച്ചത്.
മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളായ മായയും മർഫിയും വയനാട്ടിലെത്തും. ഇവർക്ക് 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കെെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ ഇവിടെ എത്തിച്ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |