കോഴിക്കോട്: കെഎസ്‌ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്. ഇടുക്കി തൊടുപുഴ പുത്തൻപുരയ്‌ക്കൽ ഫൈസലിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്തെ സീറ്റിലിരുന്ന യുവാവ് നിരന്തരം സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചതോടെ പെൺകുട്ടി വിവരം കണ്ടക്‌ടറെ അറിയിക്കുകയായിരുന്നു. ചുരത്തിൽ എത്തിയപ്പോൾ മുതലാണ് യുവാവിന്റെ ശല്യം തുടങ്ങിയതെന്നും യുവതി പറഞ്ഞു. തുടർന്ന് ബസ് താമരശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.
യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന കുന്നമംഗലം സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.
കഴിഞ്ഞ ദിവസവും കോഴിക്കോട് കെഎസ്‌ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിൽ വച്ചാണ് 23കാരിക്ക് നേരെ അതിക്രമം ഉണ്ടായത്. തിരക്കേറിയ ബസിലാണ് അതിക്രമം നടന്നത്.
ലൈംഗികാതിക്രമം ഉണ്ടായതിന് പിന്നാലെ തന്നെ യുവതി യുവാവിനെ തല്ലുകയും ചെയ്തു. ഡ്രൈവർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പരാതിയില്ലെന്ന് യുവതി പറഞ്ഞതിനാൽ പൊലീസ് കേസെടുത്തില്ല. അതിക്രമം നടത്തിയയാൾക്ക് തക്കതായ ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിനാലാണ് പരാതി നൽകാത്തതെന്നുമാണ് യുവതി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |