തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് നിയമസഭ പാസാക്കിയ
രണ്ട് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടേക്കില്ല. ഏറ്റവും പുതിയ സെൻസസ് പ്രകാരമായിരിക്കണം വാർഡ് വിഭജനമെന്നും, അതിൽ തുല്യ ജനസംഖ്യാ അനുപാതം പാലിക്കണമെന്നുമുള്ള ചട്ടങ്ങൾ പാലിക്കാത്തതിനാൽ ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഗവർണറുടെ വിലയിരുത്തൽ.
സബ്ജക്ട് കമ്മിറ്റിക്ക് വിടാതെയും നിയമസഭയിൽ ചർച്ച ചെയ്യാതെയുമാണ്
അഞ്ച് മിനിട്ടിൽ ബില്ലുകൾ പാസാക്കിയത്. അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബില്ലുകൾ പാസാക്കിയതെന്ന് ഗവർണർ വിലയിരുത്തുന്നു. ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്ത്നൽകിയിട്ടുണ്ട്. ബില്ലുകൾ തടഞ്ഞുവയ്ക്കാനാണ് സാദ്ധ്യത.
2021ൽ സെൻസസ് നടക്കാത്തതിനാൽ ജനസംഖ്യാ വർദ്ധനവിന്റെ കണക്കില്ല. അതുകൊണ്ടാണ് നിയമ ഭേദഗതി വേണ്ടിവന്നത്. ഒരുതദ്ദേശ സ്ഥാപനത്തിൽ ഒരുവാർഡ് വീതം കൂട്ടാനാണ് ബിൽ. പഞ്ചായത്തുകളിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്.
നടപടികൾക്ക് തിടുക്കം
ബില്ലുകൾ നിയമമാവും മുൻപേ തിടുക്കത്തിൽ വാർഡ് വിഭജനത്തിന് കമ്മിഷൻ രൂപീകരിച്ചതിലും അസ്വാഭാവികതയുണ്ടെന്ന് ഗവർണർ കരുതുന്നു. ബില്ലുകൾ രാജ്ഭവനിലെത്തിക്കും മുൻപേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ചെയർമാനായി ഡീലിമിറ്റേഷൻ കമ്മിഷൻ രൂപീകരിച്ചു. വാർഡ് വിഭജനത്തിന് ഒരു വർഷമെടുക്കുമെന്നതിനാൽ പ്രാരംഭ നടപടി തുടങ്ങുന്നുവെന്നാണ് സർക്കാർ രാജ്ഭവനെ അറിയിച്ചത്. കമ്മിഷന് ഓഫീസ് തുറക്കാനും സെക്രട്ടറിയെയും ഡെപ്യൂട്ടേഷനിൽ ജീവനക്കാരെയും വയ്ക്കാനും നടപടി തുടങ്ങിക്കഴിഞ്ഞു.
ലക്ഷ്യം ഭരണം
പിടിക്കൽ
ഒരുവാർഡ് കൂട്ടാൻ എല്ലാവാർഡുകളുടെയും അതിർത്തി പുനർനിർണയിക്കേണ്ടിവരും
ഭരണംപിടിക്കാൻ അനുകൂലമാകുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താവും പുതിയ വാർഡ്
കുരുക്കുകൾ
1)ജനസംഖ്യയും തദ്ദേശസ്ഥാപന അംഗങ്ങളും തമ്മിലുള്ള അനുപാതം സംസ്ഥാനമാകെ സമാനമായിരിക്കണമെന്ന് ഭരണഘടനയുടെ 243(സി) അനുച്ഛേദം. പുതിയജനസംഖ്യാ കണക്കില്ലാത്തതിനാൽ ഇത് പാലിക്കപ്പെടില്ല
2)ജനസംഖ്യ പരിഗണിച്ചാവണം തദ്ദേശ ജനപ്രതിനിധികളുടെ എണ്ണം നിശ്ചയിക്കേണ്ടതെന്ന് പഞ്ചായത്തീരാജ്, മുനിസിപ്പൽ ആക്ടുകളിൽ വ്യവസ്ഥ. 2011ലെ കണക്കുകൾ മാത്രമാണ് ലഭ്യമായതെന്നതിനാൽ ഈചട്ടം പാലിക്കാനാവില്ല
വിദ്യാഭ്യാസ സ്ഥാപനങ്ങൾതുടങ്ങാൻ
ചുവപ്പുനാടകളില്ല: മന്ത്രി ബിന്ദു
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യമേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ചുവപ്പുനാടകളില്ലെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. കൂടുതൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടാവണമെന്നാണ് സർക്കാർ നിലപാട്. അറിവ് പരിവർത്തനം ചെയ്യുന്നതിനാണ് പ്രാധാന്യം നൽകുന്നത്. അത്തരം കോഴ്സുകൾ തുടങ്ങുന്നതിന് ഏത് ഏജൻസി വന്നാലും സ്വാഗതം ചെയ്യും. കേരളത്തെ ഇന്റർനാഷണൽ നോളജ് ഹബ്ബാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കേണ്ടെന്നായിരുന്നു സുപ്രീംകോടതിയിലെ കേസുമായി ബന്ധപ്പെട്ട് സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നത്. പുതിയ സാഹചര്യത്തിൽ അനുമതി നൽകാൻ കഴിയുമോയെന്ന കാര്യത്തിൽ നയപരമായ പുനഃപരിശോധന നടത്തുമെന്നും പി.കെ.ബഷീർ, തോമസ് കെ.തോമസ് എന്നിവർക്ക് മന്ത്രി മറുപടി നൽകി. നാലുവർഷത്തിനിടെ 6000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവിട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |