തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ താത്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന എസ്.എഫ്.ഐ മുൻ വനിതാ നേതാവായ അസി.പ്രൊഫസർക്ക് 2009ൽ നടത്തിയ പരീക്ഷയുടെ ഇന്റേണൽ മാർക്ക് 9 വർഷങ്ങൾക്കു ശേഷം കൂട്ടി നൽകിയത് നിയമ വിരുദ്ധമെന്ന് ഗവർണർ നിരീക്ഷിച്ചു. ഹാജരിന്റെ അടിസ്ഥാനത്തിലുള്ള ഇന്റേണൽ മാർക്കാണ് കൂട്ടി നൽകിയത്. 2009ലെ എം.എ വിമെൻസ് സ്റ്റഡീസ് പരീക്ഷയിലാണ് ഓരോ സെമസ്റ്ററിനും 4മാർക്ക് വീതം 21 മാർക്ക് കൂട്ടിനൽകിയത്. 2010ൽ തന്നെ അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ. അൻവർ ജഹാൻ സുബൈരി മാർക്ക് ദാനം തടഞ്ഞിരുന്നു. 2018ലാണ് പിന്നീട് ബോർഡ് ഒഫ് അഡ്‌ജുഡിക്കേഷൻ മാർക്ക് വീണ്ടും ദാനം ചെയ്തത്.
സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിൻ കമ്മിറ്റി അദ്ധ്യക്ഷൻ ആർ.എസ്. ശശികുമാർ, കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് എന്നിവരുടെയും കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക അസോസിയേഷൻ, കെ.പി.സി.ടി.എ എന്നിവയുടെയും പരാതിയിൽ ഇന്നലെ ഗവർണർ ഹിയറിംഗ് നടത്തി. വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്തുന്ന പതിവില്ലെന്നാണ് രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ആദ്യം പറഞ്ഞത്. ഹാജർ ബുക്കിലല്ല, ഷീറ്റിലാണ് രേഖപ്പെടുത്തുന്നതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഹാജരിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്റേണൽ മാർക്കിൽ വ്യത്യാസം വരുത്താൻ സർവകലാശാലയുടെ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് പരാതിക്കാർ വാദിച്ചു.
75 ശതമാനത്തിൽ കുറവ് ഹാജർ ഉള്ളതിനാൽ പ്രത്യേക ഫീസടച്ച് ഹാജരിൽ ഇളവുനേടി പരീക്ഷ എഴുതാൻ അനുമതി ലഭിച്ചവർക്ക് ഇന്റേണൽ മാർക്കിൽ ഹാജരിനുള്ള മാർക്ക് നൽകുന്നത് നിയമവിരുദ്ധമാണെന്നും പരാതിക്കാർ വാദിച്ചു. ഇതിനുള്ള അധികാരം ബോർഡ് ഒഫ് അഡ്‌ജുഡിക്കേഷന് ഇല്ലെന്നും അക്കാഡമിക് കൗൺസിലിനാണ് ഉള്ളതെന്നും ഗവർണർ നിരീക്ഷിച്ചു. ഇതു സംബന്ധിച്ച നടപടി പിന്നീടുണ്ടാവും. 2018ൽ വകുപ്പ് മേധാവിയായിരുന്ന, ഇപ്പോഴത്തെ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാരന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 21മാർക്ക് ദാനംചെയ്തത്.
ഉയർന്ന മാർക്ക് കിട്ടിയവരെ
ന്യായീകരിച്ച് എൻ.ടി.എ
ന്യൂഡൽഹി: നീറ്റ് യു.ജിയിൽ ഉയർന്ന മാർക്കു നേടിയവരുടെഎണ്ണം കൂടിയത് കൂടുതൽ പേർ പരീക്ഷയെഴുതിയതും സിലബസ് കുറഞ്ഞതും മൂലമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി(എൻ.ടി.എ) സുപ്രീംകോടതിയിലെ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. ചില കേന്ദ്രങ്ങളിൽ മാത്രം ടോപ്പർമാർ വന്നുവെന്ന ആരോപണം എൻ.ടി.എ തള്ളുകയും ചെയ്തു.
മികച്ച ടോപ് സ്കോർ നേടിയ 100പേർ 56 നഗരങ്ങളിലുള്ള 95 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ വ്യത്യസ്ത പശ്ചാത്തലമുള്ളവരാണ്. 61 വിദ്യാർത്ഥികൾക്ക് 720ൽ 720 നേടാനായതിന്റെ പ്രധാന കാരണം സിലബസിന്റെ അളവു കുറഞ്ഞതു മൂലമാണ്. കെമിസ്ട്രി, ബയോളജി വിഷയങ്ങളിലെ ബുദ്ധിമുട്ടേറിയ അദ്ധ്യായങ്ങൾ ഒഴിവാക്കി പഠനഭാരം ഗണ്യമായി കുറച്ചു. . കോച്ചിംഗ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പൊതുവായി ഉപയോഗിക്കുന്ന പുസ്തകങ്ങളിൽ നിന്നാണ് ചോദ്യങ്ങളുണ്ടാക്കിയത്.കട്ട് ഓഫ് മാർക്ക് കൂടിയത് പരീക്ഷയുടെ മത്സര സ്വഭാവത്തെയും വിദ്യാർത്ഥികളുടെ ഉയർന്ന പ്രകടന നിലവാരത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും എൻ.ടി.എ ചൂണ്ടിക്കാട്ടി.
ശരിയായ
രണ്ടുത്തരം:
വാദം തള്ളി
എൻ.ടി.എ
ന്യൂഡൽഹി: മേയ് 5ന് നടന്ന നീറ്റ് യു.ജി. പരീക്ഷയിൽ ഭൗതികശാസ്ത്ര വിഷയത്തിലെ ഒരു ചോദ്യത്തിന് ശരിയായ രണ്ടുത്തരം നൽകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ദേശീയ പരീക്ഷാ ഏജൻസി(എൻ.ടി.എ) തള്ളി.
ഒന്നിൽ കൂടുതൽ ഓപ്ഷനുകൾ ശരിയാണെന്ന് കണ്ടെത്തിയാൽ, അവയിൽ ഏതെങ്കിലും ഒന്ന് അടയാളപ്പെടുത്തിയവർക്ക് മാത്രം നാല് മാർക്ക് ലഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്ന് എൻ.ടി.എ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. ഒന്നിലേറെ ഉത്തരം ശരിയായതിലുള്ള ആശയക്കുഴപ്പത്തിൽ നെഗറ്റീവ് മാർക്ക് പേടിച്ച് ഉത്തരം എഴുതാതിരുന്ന വിദ്യാർത്ഥിയുടെ ഹർജിക്കാണ് മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |