ന്യൂഡൽഹി: ജമ്മു കാശ്മീരിൽ ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒരു സംസ്ഥാനമെന്ന നിലയിൽ ജനങ്ങൾ സ്വന്തം ഭാവി രൂപപ്പെടുത്തുന്ന ദിവസം വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കാശ്മീർ തലസ്ഥാനമായ ശ്രീനഗറിലെ ഷേർ-ഇ-കാശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ (എസ്.കെ.ഐ.സി.സി) ‘യുവജനങ്ങളെ ശാക്തീകരിക്കുക,ജമ്മു കശ്മീരിനെ മാറ്റുക’ പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ്,ജലവിതരണം,ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന 1,500 കോടിയിലധികം രൂപ വിലമതിക്കുന്ന ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. 1,800 കോടി രൂപയുടെ കാർഷിക, അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിക്ക് (ജെ.കെ.സി.ഐ.പി) തുടക്കം കുറിച്ച പ്രധാനമന്ത്രി പുതിയതായി സർക്കാർ ജോലി കിട്ടിയവർക്കുള്ള ഉത്തരവുകളും വിതരണം ചെയ്‌തു.
ജമ്മു കാശ്മീരിലെ ജനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സ്വന്തം പ്രതിനിധികൾ വഴി അവരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നില്ല. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. നിങ്ങളുടെ സ്വന്തം വോട്ടിനാൽ ജമ്മു കശ്മീരിലെ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്ന ദിവസം വിദൂരമല്ലെന്നും മോദി പറഞ്ഞു.
ജമ്മു കാശ്‌മീർ ഇന്ന് ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കുന്നതിൽ സന്തോഷമുണ്ട്. ഭരണഘടനയിലൂടെ,സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാനുള്ള പുതിയ വഴികൾ ഞങ്ങൾ കണ്ടെത്തുകയാണ്. 370-ാം വകുപ്പിന്റെ മതിലുകൾ പൊളിച്ച് ഹൃദയങ്ങളുടെയും ഡൽഹിയുടെയും (ദിൽ യാ ദില്ലി) എല്ലാ അകലങ്ങളും ഇല്ലാതാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ്.
ജമ്മു കശ്മീരിലെ പുതിയ തലമുറ ശാശ്വത സമാധാനത്തോടെ ജീവിക്കും. ജനാധിപത്യത്തിന്റെ ഫലം എല്ലാ കുടുംബങ്ങളിലും വ്യക്തികളിലും എത്തുന്നുവെന്ന് ഉറപ്പാക്കും. കേന്ദ്രത്തിന്റെ ഓരോ പൈസയും ജമ്മു കശ്മീരിലെ ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരത്തിലും കായികരംഗത്തും ഇന്ത്യ ഒരു വലിയ ലോകശക്തിയായി മാറുന്നു. രണ്ട് മേഖലകളിലും ജമ്മു കശ്മീരിന് വൻ സാദ്ധ്യതകളുണ്ട്. സർക്കാരിന്റ ഉദ്ദേശ്യങ്ങളിലും നയങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസമാണ് എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിലേറാൻ ഇടയാക്കിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |