SignIn
Kerala Kaumudi Online
Tuesday, 09 July 2024 8.08 AM IST

ഹജ്ജ് തീർത്ഥാടനത്തിനിടെ   മരിച്ചത് 98 ഇന്ത്യക്കാർ‌; മരിച്ചവരുടെ എണ്ണം 1,300 കടന്നു

hajj-pilgrimage

മക്ക: ഹജ്ജ് തീർത്ഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 1,300 കടന്നെന്ന് സൗദി അധികൃതർ അറിയിച്ചു. ഇതിൽ 98 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. മരിച്ച 1,301 പേരിൽ 83 ശതമാനവും അനധികൃത തീർത്ഥാടകരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹ്ദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജെൽ പറഞ്ഞു. കൊടും ചൂടിൽ ദീർഘദൂരം നടന്നാണ് ഇവർ ഹജ്ജിന് എത്തിയത്. 95 തീർത്ഥാടകർ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇവരിൽ ചിലരെ വിമാനമാർഗം വഴി റിയാദിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ച പല തീർത്ഥാടകരുടെയും പക്കൽ തിരിച്ചറിയൽ രേഖകൾ ഇല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതാണ് മൃതദേഹം തിരിച്ചറിയുന്നതിൽ കാലതാമസം വരുത്തുന്നത്. മരിച്ചവരെ മക്കയിൽ അടക്കം ചെയ്തതായും ആരോഗ്യ മന്ത്രി അറിയിച്ചു. ഇതിൽ 600 ഓളം പേർ ഈജിപ്‌റ്റിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. ഇവരിൽ 31 പേർ ഒഴികെ ബാക്കി എല്ലാവരും അനധികൃത തീർത്ഥാടകരാണ്. അനധികൃതമായി തീർത്ഥാടകരെ സൗദിയിലേക്ക് കയറ്റിവിട്ട 16 ട്രാവൽ ഏജൻസികളുടെ ലെെസൻസ് ഈജിപ്‌റ്റ് റദ്ദാക്കിയതായാണ് റിപ്പോർട്ട്. അനധികൃത തീർത്ഥാടകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.

മരണപ്പെട്ടവരിൽ 165 പേർ ഇന്തോനേഷ്യയിൽ നിന്നുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് യുഎസ് പൗരന്മാർ മരിച്ചതായും റിപ്പോർട്ടുണ്ട്. കടുത്ത ചൂടിൽ നിരവധി പേർ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ചിലർ ഛർദ്ദിച്ച ശേഷം കുഴഞ്ഞുവീണതായും പറയുന്നു.

എക്കാലത്തെയും കഠിനമായ ചൂടാണ് മക്കയിൽ ഇത്തവണ അനുഭവപ്പെടുന്നത്. ചൂട് 50 ഡിഗ്രി സെൽഷ്യസ് കടന്നു. ഓരോ ദശാബ്‌ദത്തിലും 0.4 ഡിഗ്രി സെൽഷ്യസ് വീതം പ്രദേശത്ത് ചൂട് ഉയരുന്നതായി സൗദി ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവർഷം 48 ഡിഗ്രി സെൽഷ്യസ് ആണ് തീ‌ർത്ഥാടന കാലത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം കനത്ത ചൂടിൽ 200 തീർത്ഥാടകരാണ് കുഴഞ്ഞുവീണ് മരിച്ചത്. 2000 പേർക്ക് ചൂടുമൂലമുള്ള വിവിധ അസ്വസ്ഥതകൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, SAUDI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.