ബാർബഡോസ്: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ8 ഗ്രൂപ്പ് 2ൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ യു.എസിനെ പത്ത് വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത യു.എസ്.എയെ ഇംഗ്ലണ്ട് 115റൺസിന് ഓൾഔട്ടാക്കി. ഇംഗ്ലീഷ് താരം ക്രിസ് ജോർദാൻ ഹാട്രിക്ക് നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്ടൻ ജോസ് ബട്ട്‌ലറുടെ (പുറത്താകാതെ 38 പന്തിൽ 83) വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 9.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി മികച്ച റൺററ്റുമായി സെമിയിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു (117/0). ഫിൽ സാൾട്ടും (21 പന്തിൽ25) ക്യാപ്ടന് പിന്തുണയായി പുറത്താകാതെ നിന്നു. 7 സിക്സും 6 ഫോറും ബട്ട്‌ലറുടെ ബാറ്റിൽ നിന്ന് പറന്നു.
നേരത്തെ യു.എസിന്റെ അവസാന മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് ജോർദാൻ ഹാട്രിക്ക് കുറിച്ചത്.
ജോർദാൻ ആകെ 4 വിക്കറ്റ് വീഴ്ത്തി. സാം കറനും റഷീദും 2 വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാർ (30), കോറി ആൻഡേഴ്സൺ (29) എന്നിവർക്ക് മാത്രമാണ് യു.എസിനായി ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ. ഇന്ന് ഇന്ത്യൻ സമയം രാവിലെ 6ന് തുടങ്ങുന്ന വെസ്റ്റിൻഡീസ്-ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളായിരിക്കും ഗ്രൂപ്പിൽ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |