ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 43 ആയി. മരണസംഖ്യ ഉയർന്നേക്കും. 100 പേർ വിവിധ ആശുപത്രികളിലുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. 10 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതിനിടെ, സംഭവത്തിൽ അന്വേഷണത്തിന് ജുഡിഷ്യൽ കമ്മിഷനെ സർക്കാർ നിയോഗിച്ചു. റിട്ട. ജഡ്ജി ഗോകുൽദാസ് കമ്മിഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
മദ്യ വില്പന നടത്തിയ നാല് പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ദമ്പതികളായ ഗോവിന്ദരാജ് (49), ഭാര്യ വിജയ എന്നിവരും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് 200 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തു. പരിശോധനയിൽ മെഥനോൾ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തി. മെഥനോളിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുകയാണ്.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ചികിത്സയിലുള്ളവർക്ക് അൻപതിനായിരം രൂപയും ധനസഹായം തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി, വെട്രി കഴകം അദ്ധ്യക്ഷനും നടനുമായ വിജയ് എന്നിവർ കള്ളക്കുറിച്ചിയിൽ സന്ദർശനം നടത്തി. സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും സ്റ്റാലിൻ നിർദ്ദേശം നൽകി.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കള്ളക്കുറിച്ചി കളക്ടർ ശ്രാവൺകുമാർ യാദവിനെ സ്ഥലം മാറ്റിയിരുന്നു. എം.എസ് പ്രശാന്തിനാണ് പുതിയ ചുമതല. ജില്ലാ പൊലീസ് സൂപ്രണ്ട് സമയ് മീണയുൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ സസ്പെൻഡും ചെയ്തിരുന്നു.
കള്ളക്കുറിച്ചി കരുണാകുളത്തു നിന്നാണ് മരണപ്പെട്ടവർ ചൊവാഴ്ച രാത്രി മദ്യം കഴിച്ചത്. തുടർന്ന് ഛർദ്ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവയുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം കൂലിപ്പണിക്കാരാണ്.
സി.ബി.ഐയ്ക്ക്
വിടാൻ ഹർജി
കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇന്ന് അടിയന്തര വാദം കേൾക്കും. ബി.ജെ.പി 22ന് സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചു. നിയമസഭയിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് സി.പി.എം സ്പീക്കർക്ക് കത്ത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |