ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ പ്രതിയായ കന്നഡ നടൻ ദർശന് ജാമ്യമില്ല. ബംഗളൂരുവിലെ അഡിഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ദർശനെയും മറ്റ് മൂന്ന് പ്രതികളെയും രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച വരെ ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരും. ദർശന്റെ പങ്കാളി പവിത്ര ഗൗഡ അടക്കം മറ്റ് 13 പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദർശന്റെ ഭാര്യ വിജയലക്ഷ്മിയെ നേരത്തേ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
രേണുകാസ്വാമിയെ കൊലപ്പെടുത്തിയ ഷെഡിലേക്ക് പോകുമ്പോൾ ദർശൻ ധരിച്ച ഷൂ വിജയ ലക്ഷ്മിയുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു. കൊല നടന്ന ദിവസം ദർശൻ ധരിച്ച വസ്ത്രങ്ങൾ കോസ്റ്റ്യൂം അസിസ്റ്റന്റെ പക്കൽ നിന്നും പിടിച്ചെടുത്തു. ഇത് രണ്ടും കേസിലെ നിർണായകമായ തെളിവുകളെന്ന് പൊലീസ് വ്യക്തമാക്കി. രേണുകാസ്വാമിയെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ ശേഷം ദർശൻ പോയത് ഹൊസകെരെഹള്ളിയിലെ വിജയലക്ഷ്മിയുടെ ഫ്ലാറ്റിലേക്കാണ്.
പുലർച്ചെ ഫ്ലാറ്റിൽ ഒരു പൂജ നടത്താൻ തീരുമാനിച്ചിരുന്നതിനാൽ അതിൽ പങ്കെടുത്ത ശേഷമാണ് ദർശൻ മൈസൂരുവിലേക്ക് പോയത്. അവിടെ വച്ചാണ് ജൂൺ 11 ന് ദർശനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കൂറോളമാണ് അന്വേഷണ സംഘം വിജയ ലക്ഷ്മിയെ ചോദ്യം ചെയ്തത്. കേസിൽ വിജയലക്ഷ്മിയെ സാക്ഷിയാക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |