മറുപടി പറയാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: ഗുണ്ടാഅഴിഞ്ഞാട്ടം തടയുന്നതിലും സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിലും ഉൾപ്പെടെ പൊലീസിന്റെ ഭാഗത്ത് കടുത്ത വീഴ്ചയാണ് സംഭവിച്ചതെന്ന് സി.പി.എം സംസ്ഥാന നേതൃയോഗത്തിൽ വിമർശനം. പൊലീസ് ഗുണ്ടകളുടെയും കുറ്റവാളികളുടെയും പക്ഷത്താണെന്ന പ്രതീതിയാണ് പല കേസുകളിലും പൊതുസമൂഹത്തിനുണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിൽ മറ്റ് ചിലരുടെ തെറ്റായ ഇടപെടലുണ്ട്. ഇത് പൊലീസ് നടപടികളിലെ വീഴ്ചകൾക്ക് കാരണമാവുന്നതായും വിമർശനം ഉയർന്നു.
അതേസമയം, ഭരണത്തിനും പാർട്ടിക്കുമെതിരെ ഉയർന്ന പല വിമർശനങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയനോ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോ മറുപടി നൽകിയില്ല.
മുഖ്യമന്ത്രിയുടെയും ചില പാർട്ടി നേതാക്കളുടെയും പെരുമാറ്റത്തിലും പ്രവർത്തന ശൈലിയിലുമുള്ള ജനങ്ങളുടെ അതൃപ്തിയും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ തുറന്നുകാട്ടി. ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലാൻ ഇതും ഇടയാക്കി.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും ചേർന്ന് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ യഥാർത്ഥ വസ്തുത അന്വേഷിക്കാതെ ഇരുവരെയും ന്യായീകരിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി കാട്ടിയ തിടുക്കവും ജനങ്ങളിൽ അനിഷ്ടം സൃഷ്ടിച്ചു. നവകേരള സദസ് ജനങ്ങളിൽ അവമതിപ്പാണ് സൃഷ്ടിച്ചതെന്നും ആക്ഷേപമുയർന്നു.
സമഗ്ര റിപ്പോർട്ട് അടുത്ത
സംസ്ഥാന കമ്മിറ്റിയിൽ
അഞ്ച് ദിവസത്തെ നേതൃയോഗത്തിലെ വിമർശനങ്ങളും തെറ്റ് തിരുത്തൽ നിർദ്ദേശങ്ങളും ഉൾക്കൊണ്ടുള്ള സമഗ്ര റിപ്പോർട്ട് അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും. യോഗത്തിലെ ചർച്ചയ്ക്ക് ശേഷം അന്തിമ റിപ്പോർട്ട് പാർട്ടി കേന്ദ്ര കമ്മിറ്റിക്ക് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |