ഇനി അങ്ങോട്ട് വീണ്ടും ചിരിപ്പിക്കാനാണ് സുരാജ് വെഞ്ഞാറമൂടിന്റെ തീരുമാനം. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ഗ്ർർർ പ്രേക്ഷകരെ ചിരിപ്പിച്ച് വിജയ യാത്ര നടത്തുമ്പോൾ നടന്ന സംഭവം എന്ന സിനിമയുമായി സുരാജ് തിയേറ്ററിൽ എത്തി. വിഷ്ണു നാരായണൻ സംവിധാനം ചെയ്ത നടന്ന സംഭവത്തിൽ ബിജു മേനോനൊപ്പം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായി കൈയടി വാങ്ങുന്ന പശ്ചാത്തലത്തിൽ സുരാജ് സംസാരിക്കുന്നു.
ഗ്ർർർ എന്ന സിനിമയ്ക്കു പിന്നാലെ നടന്ന സംഭവത്തിലും ചിരിപ്പിക്കുന്ന സുരാജിനെയാണോ കാണാൻ കഴിയുക ?
തീർച്ചയായും. കുറച്ച് കാലത്തിനു ശേഷം ചെയ്ത നല്ലൊരു ഹ്യൂമർ സിനിമയാണ് ഗ്ർർർ. ആദ്യം എന്നോട് ഒരുത്തൻ കള്ളുകുടിച്ച് സിംഹത്തിന്റെ കൂട്ടിലേക്ക് ചാടുന്നതാണ് കഥ എന്ന് പറഞ്ഞു. ആ സമയത്ത് എനിക്കത് കോമഡിയായി തോന്നിയില്ല. നേരിട്ട് വന്ന് സ്ക്രിപ്ട് വായിച്ചപ്പോഴാണ് എനിക്ക് മനസിലായത് ഈയൊരു സംഭവവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളുണ്ടെന്ന്. അതെല്ലാം കേട്ടപ്പോൾ തന്നെ കഥ ഇഷ്ടപ്പെട്ടു.
കുറെ കാലത്തിന് ശേഷം ഞാൻ അഴിഞ്ഞാടി എന്ന് പറയാവുന്ന സിനിമയാണ് ഗ്ർർർ. ചാക്കോച്ചനും ഞാനും മാത്രമല്ല സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ചിരിപ്പിച്ചു. സിറ്റുവേഷൻ ഹ്യൂമർ സിനിമയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമ . അജിത്ത് എന്ന കഥാപാത്രത്തെയാണ് നടന്ന സംഭവത്തിൽ അവതരിപ്പിക്കുന്നത്. അജിത്തിന്റെയും ഭാര്യ ധന്യയുടെയും അയൽക്കാരായി ഉണ്ണിയേട്ടനും കുടുംബവും എത്തുന്നതോടെ അവർ താമസിക്കുന്ന വില്ലാ കമ്മ്യൂണിറ്റിയിൽ ഉണ്ടാകുന്ന തമാശകളും പ്രതിസന്ധികളുമാണ് നടന്ന സംഭവത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്.
ജയ് കെ , വിഷ്ണു നാരായണൻ ഉൾപ്പടെ ഇതുവരെ ഒപ്പം ജോലി ചെയ്യാത്ത സംവിധായകരുടെ കൂടെയാണ് യാത്ര?
അത് സംഭവിച്ച് പോകുന്നതാണ്. നല്ല കഥാപാത്രങ്ങൾ കിട്ടുക, നല്ല സിനിമയുടെ ഭാഗമാകുക എന്നതാണ് നോക്കുന്നത്. എനിക്ക് കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ പഴയ സംവിധായകൻ, പുതിയ സംവിധായകൻ എന്നൊന്നുമില്ല. അനുഭവ സമ്പത്തുള്ള സംവിധായകരുടെ കൂടെ മാത്രമേ സിനിമ ചെയ്യൂ എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ. ആഗ്രഹങ്ങൾ ഉണ്ടാകും. എല്ലാ സംവിധായകരുടെ കൂടെയും ജോലി ചെയ്യാൻ കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
മലയാള സിനിമ ട്രാക്ക് മാറ്റിയപ്പോൾ സുരാജ് എന്ന് നടൻ നടത്തിയ മാറ്റം എന്തൊക്കെയാണ് ?
സാങ്കേതികപരമായി സിനിമ ഒരുപാട് വളർന്നു. സ്വാഭാവികമായി ആ മാറ്റങ്ങൾക്ക് ഒപ്പം ഞാനും മാറാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. കഥ കിട്ടി കഴിഞ്ഞാൽ അതിനെ ആഴത്തിൽ മനസിലാക്കുകയും പരിശോധിക്കുകയും ചെയ്യും. നമ്മുടെ കഥാപാത്രത്തിന്റെ ചുറ്റുപാട് പഠിക്കാൻ ശ്രമങ്ങൾ നടത്താറുണ്ട്.
സീരിയസ് വേഷങ്ങളിലേക്ക് പോയപ്പോൾ കോമഡി ചെയ്യാൻ വിളിക്കാത്ത സ്ഥിതി വന്നോ ?
സീരിയസ് വേഷങ്ങൾ പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്. ആ സമയത്ത് ഒരുപാട് സീരിയസ് വേഷങ്ങൾ വന്നു. നല്ല സിനിമകൾ ചെയ്തു. എന്നാൽ കോമഡി സ്ക്രിപ്ടുകൾ എന്നിലേക്ക് വന്നില്ല. കോമഡി വന്നാൽ ഞാൻ ആദ്യം അതായിരിക്കും തിരഞ്ഞെടുക്കുന്നത്. ഹ്യൂമർ എനിക്ക് ഇഷ്ടമാണ്. ഇപ്പോൾ ചില കോമഡി സിനിമകൾ വരുന്നുണ്ട്. ഇനി പുറത്തിറങ്ങാനുള്ള അഡിയോസ് അമിഗോ , തെക്ക് വടക്ക് എന്നീ സിനിമകൾ എല്ലാം കോമഡി ഗണത്തിൽ ഉൾപ്പെടുന്നതാണ്. സുരേഷ് ഗോപി ചേട്ടനൊപ്പം ചെയ്ത വരാഹത്തിൽ സീരിയസ് കഥാപാത്രമായാണ് എത്തുന്നത്.
പുതിയ ചുവടുവയ്പ്പായി തമിഴ് അരങ്ങേറ്റം, നിർമ്മാതാവിന്റെ കുപ്പായം ?
നമ്മൾ സിനിമയിൽ അല്ലേ പ്രവർത്തിക്കുന്നത്. നമുക്ക് ഇതല്ലേ അറിയാവൂ. നല്ലൊരു തിരക്കഥ വന്നപ്പോൾ അത് നിർമ്മിക്കാം എന്ന് തീരുമാനിച്ചു. വേറെയൊരു നിർമ്മാതാവിനോട് പോയി സംസാരിച്ച് മനസിലാക്കി കൊടുക്കുന്നതിനേക്കാൾ നല്ലതല്ലേ നമുക്ക് ഇഷ്ടപ്പെടുന്നത് ചെയ്യുന്നത്.ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇഡി എന്നാണ്. ഇഡി എന്നാൽ എക്സട്രാ ഡീസന്റ്.ആസിഫ് കക്കോടിയാണ് രചന.മുഴുനീള കോമഡി സിനിമയാണ്.
തമിഴിൽ നിന്ന് മുൻപും അവസരങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ ചെയ്യാൻ പോകുന്ന സിനിമയുടെ കഥ ഇഷ്ടപ്പെട്ടു. ചിയാൻ വിക്രമിന്റെ സിനിമയാണ്. അതിന്റെ സംവിധായകൻ അരുൺ കുമാറിനൊപ്പം സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ചിത്രീകരണം ഉടൻ തുടങ്ങും.
വിലാസിനി ഫിലിംസിന്റെ ബാനറിൽ മറ്റു നടന്മാരുടെ സിനിമ ചെയ്യുമോ?
എല്ലാത്തരം സിനിമയും ചെയ്യും. എല്ലാ നടന്മാരുടെ സിനിമയും ചെയ്യും. നമുക്ക് ഇഷ്ടപ്പെടുന്ന നല്ല സിനിമകൾ ചെയ്യുക എന്നതാണ് ലക്ഷ്യം.
നായകനും നിർമ്മാതാവും ഒരാളാകുമ്പോൾ അനുഭവപ്പെടുന്ന പ്രത്യേകത എന്ത് ?
എനിക്ക് അങ്ങനെ പ്രത്യേകത ഒന്നും തോന്നിയില്ല. ഞാൻ അവിടെ പോയി എന്റെ അഭിനയത്തിന്റെയും കഥാപാത്രത്തിന്റെയും കാര്യങ്ങൾ നോക്കുന്നു. പ്രൊഡക്ഷൻ ഒരു ഭാഗത്ത് നടക്കും. ലിസ്റ്റിൻ സ്റ്റീഫനും സിനിമയുടെ മറ്റൊരു നിർമ്മാതാവാണ്. പ്രൊഡക്ഷൻ കാര്യങ്ങളിൽ അതുമായി ബന്ധപ്പെട്ടവർ കൈകാര്യം ചെയ്യും. ലൊക്കേഷനിൽ ഞാൻ അഭിനയത്തിനാണ് പ്രധാന്യം കൊടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |