തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ സസ്‌പെൻഷനിലായിരുന്ന അക്കൗണ്ടന്റ് വിജയരാജിനെ അറസ്റ്റ് ചെയ്‌തു. അക്കൗണ്ട് ഉടമകളറിയാതെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
ഏകദേശം ഒന്നര ആഴ്‌ച മുമ്പാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. എന്നിട്ടും ഇതിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാത്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. നിയമസഭയിൽ പോലും വിഷയം ഉയർന്നിരുന്നു. സംഭവത്തിൽ ആറുപേരെ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു. പ്രതിയുടെ മൊഴിയെടുത്ത ശേഷം തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പൊലീസ് പറഞ്ഞത്.
നിലവിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഏറെക്കാലമായി പണം പിൻവലിക്കാത്തവരുടെയും വർഷങ്ങളായി നിക്ഷേപിച്ചിരിക്കുന്നവരുടെയും അക്കൗണ്ടിൽ നിന്നുമാണ് പണം പിൻവലിച്ചിരിക്കുന്നത്. അക്കൗണ്ട് ഉടമയുടേതല്ലാത്ത ചെക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ആദ്യം രണ്ട് ലക്ഷം രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. എന്നാൽ, ട്രഷറിയുടെ അന്വേഷണത്തിലാണ് 15 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഇതോടെയാണ് ആറുപേരെ സസ്‌പെൻഡ് ചെയ്‌തത്.
വിജയരാജ് മാത്രമാണോ അതോ തട്ടിപ്പിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |