ചെങ്ങന്നൂർ: എംസി റോഡിൽ ചെങ്ങന്നൂരിനും പന്തളത്തിനുമിടയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും മോട്ടോർവാഹനവകുപ്പും പൊലീസും നിസംഗതയിൽ. കഴിഞ്ഞ ദിവസം മാന്തുകയിൽ സംഭവിച്ച വാഹനാപകടമാണ് ഏറ്റവും ഒടുവിലത്തേത്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന ഹോം അപ്ലയൻസസ് സാമഗ്രികൾ വിതരണം ചെയ്യുന്ന ട്രാവലറും എതിർദിശയിൽ നിന്ന് പാൽ കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ട്രാവലറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർക്ക് ഗുരുതരപരിക്കേറ്റു. ഇവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാവലറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എം.സി റോഡിലെ യാത്ര വളരെയധികം ഭീതിപ്പെടുത്തുന്നതായാണ് വാഹനയാത്രികർ പറയുന്നത്. കഴിഞ്ഞ പത്തുമാസത്തിനിടയിൽ നാൽപതോളം അപകടങ്ങളാണ് എം.സി റോഡിൽ ഉണ്ടായിട്ടുള്ളത്. കാരയ്ക്കാട്കുറ്റൂർ റോഡിലാണ് ഏറ്റവുമധികം വാഹനങ്ങൾ അപകടത്തിൽപെടുന്നതും പരിക്കേൽക്കുന്നതും. ഏഴോളം ജീവനുകളാണ് ഇപ്പറഞ്ഞ കാലയളവിൽ റോഡിൽ പൊലിഞ്ഞിട്ടുള്ളത്.
അനധികൃത പാർക്കിംഗും അശാസ്ത്രീയ ഓർ നിർമ്മാണവും
അശാസ്ത്രീയമായ ഓടനിർമ്മാണമാണ് റോഡിൽ അപകടങ്ങൾ വർദ്ധിപ്പിക്കുന്ന പ്രധാന ഘടകം. ഇതോടൊപ്പം ക്രമരഹിതമായതും നിയമം പാലിക്കാതെയുമുള്ള വാഹനപാർക്കിംഗും മറ്റൊരു പ്രധാന കാരണമാണ്. വകുപ്പുകൾ തമ്മിലുള്ള ഏകീകരണമില്ലായ്മയും പ്രധാന കാരണമാണ്. മോട്ടോർവാഹനവകുപ്പും പൊലീസും സംയുക്തമായ ചർച്ചയിലൂടെ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
.........................................
കൃത്യമായി റോഡ് സുരക്ഷാസമിതികൾ കൂടിയാൽ കൃത്യമായി സാഹചര്യങ്ങൾ വിലയിരുത്താമെന്നിരിക്കെ സമിതികൾ കൂടുന്നില്ല. അപകടങ്ങൾക്ക് കുറവുണ്ടാകുന്നില്ല എന്നത് ഗൗരവമായി കാണേണ്ടതാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
ജോർജ് തോമസ്
(അഭിഭാഷകൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് )
................................
1. കാരയ്ക്കാട്കുറ്റൂർ റോഡിലാണ് ഏറ്റവും കൂടുതൽ അപകടം - മരണം 7
2. 10 മാസത്തിനിടയിൽ 40 അപകടങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |