തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 3,45,475 വിദ്യാർത്ഥികൾ ക്ലാസുകളിലെത്തി. ഹയർ സെക്കൻഡറി യിൽ 324085ഉം വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 21,390 വിദ്യാർത്ഥികളും എത്തി.
2076 സർക്കാർ/എയിഡഡ്/ അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പ്ളസ്വൺ ക്ലാസുകൾ ആരംഭിച്ചത്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികളെ സ്വീകരിച്ചു.
മിൽമ തൊഴിലാളികളുടെ
സമരം പിൻവലിച്ചു
തിരുവനന്തപുരം : മിൽമയിലെ ട്രേഡ് യൂണിയനുകൾ ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിക്കാനിരുന്ന സമരം പിൻവലിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ദീർഘകാല കരാർ വ്യവസ്ഥകൾ ഉടൻ നടപ്പാക്കാമെന്ന മാനേജ്മെന്റിന്റെ ഉറപ്പിനെ തുടർന്ന്,. ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം..
അടുത്ത മാസം 15ന് മുൻപായി കരാർ വ്യവസ്ഥകൾ നടപ്പിലാക്കുമെന്നാണ് മാനേജ്മന്റിന്റെ ഉറപ്പ്.
യോഗത്തിൽമിൽമ എം.ഡി ആസിഫ്.കെ.യൂസഫ്, ചെയർമാൻ കെ.എസ് മണി, റീജിയണൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാന്മാരായ ഡോ.മുരളി.പി, കെ.സി.ജെയിംസ്, വിൽസൺ ജെ.പി എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ.ബാബു, ശ്രീകുമാരൻ എം.എസ്, പി.കെ ബിജു (സി.ഐ.ടി.യു), ഭുവനചന്ദ്രൻ നായർ, എസ് സുരേഷ്കുമാർ (ഐ.എൻ.ടി.യു.സി), കെ.എസ് മധുസൂദനൻ, എസ് സുരേഷ് കുമാർ (എ.ഐ.ടി.യു.സി) എന്നിവരും പങ്കെടുത്തു.
വാടക ഗർഭധാരണത്തിനും
180 ദിവസ പ്രസവാവധി
ന്യൂഡൽഹി: വാടക ഗർഭധാരണത്തിലൂടെ കുട്ടികൾ ജനിച്ചാലും കേന്ദ്ര സർക്കാരിലെ വനിതാ ജീവനക്കാർക്ക് 180 ദിവസത്തെ പ്രസവാവധി ലഭിക്കും. പിതാവിന് 15 ദിവസത്തെ പിതൃത്വ അവധിക്കും അർഹതയുണ്ടാകും. കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. പരമാവധി രണ്ടു കുട്ടികൾക്കേ ആനുകൂല്യം ലഭിക്കൂ. കുട്ടി ജനിച്ച തീയതി മുതൽ 6 മാസത്തിനുള്ളിൽ 15 ദിവസത്തെ അവധി പിതാവിനെടുക്കാം.
കുട്ടികളുണ്ടാക്കുന്ന വാഹനാപകടം:
രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ
ജി.ഡി രേഖ മതിയെന്ന് ഹൈക്കോടതി
കൊച്ചി: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാകുന്ന അപകടത്തിന്റെ പേരിൽ രക്ഷിതാക്കൾക്കോ വാഹന ഉടമയ്ക്കോ എതിരെ കേസെടുക്കാൻ
കുറ്റനിർണയം വരെ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി.
കുട്ടികൾ കുറ്റം ചെയ്തതായി ജനറൽ ഡയറിയിൽ രേഖപ്പെടുത്തേണ്ട ആവശ്യമേയുള്ളൂവെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. കുട്ടികൾ കുറ്റക്കാരല്ലെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് പിന്നീട് കണ്ടെത്തിയാൽ രക്ഷിതാക്കൾക്കും ഉടമയ്ക്കുമെതിരായ കേസ് നിലനിൽക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
മൈനറായവർ ലൈസൻസില്ലാതെ വാഹനമോടിച്ചുണ്ടായ അപകടത്തിൽ രക്ഷിതാക്കൾക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത ഒരു കൂട്ടം ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ വിശദീകരണം. 2019ൽ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് കൂട്ടിച്ചേർത്ത 199 എ വകുപ്പ് പ്രകാരമാണ് കേസുകൾ.
ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിക്കുന്നത് ബാലനീതി നിയമപ്രകാരം നിസ്സാര കുറ്റകൃത്യത്തിലാണ് ഉൾപ്പെടുന്നത്. ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ല. ജനറൽ ഡയറിയിൽ വിഷയം രേഖപ്പെടുത്തിയാൽ മതി. കുട്ടികൾ കുറ്റക്കാരായ ഇത്തരം കേസുകളിൽ അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിർബന്ധമില്ലെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |