തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്‌നത്തിൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിക്കുകയും പൊലീസിനെതിരെ കൊടികെട്ടിയ കമ്പുകൾ വലിച്ചെറിയുകയും ചെയ്‌തതോടെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പ്രവർത്തകരുടെ കണ്ണിന് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെ പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് നിയമസഭ മന്ദിരത്തിന് അകലെ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ മുസ്ലിംലീഗ് നേതാക്കൾ അഭിസംബോധന ചെയ്ത് മടങ്ങിയ ശേഷമാണ് സംഘർഷമുണ്ടായത്. നാല് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോകാൻ വിസമ്മതിച്ച പ്രവർത്തകരെ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
മലബാറിൽ അഡ്മിഷനുവേണ്ടി കുട്ടികൾ അലയുന്ന സാഹചര്യമാണുള്ളതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പി.കെ.ഫിറോസ് പറഞ്ഞു. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ,യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മയിൽ,എം.എൽ.എമാരായ പി.ഉബൈദുള്ള, അഡ്വ.യു.എ.ലത്തീഫ്,കുറുക്കോളി മൊയ്തീൻ,നജീബ് കാന്തപുരം,എ.കെ.എം.അഷ്റഫ്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്,ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി തുടങ്ങിയവർ സംസാരിച്ചു.
സ്പീഡ് ഗവർണർ ഇല്ലെങ്കിൽ
നടപടി: മന്ത്രി ഗണേശ്
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന മേഖലയിൽ കേന്ദ്രസർക്കാരിന്റെ നയം നടപ്പാക്കില്ലെന്നും എന്നാൽ, നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാതിരിക്കാനാവില്ലെന്നും മന്ത്രി കെ.ബി.ഗണേശ്കുമാർ നിയമസഭയെ അറിയിച്ചു. സ്പീഡ് ഗവർണർ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കുമെന്നും കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. സംസ്ഥാനത്ത് സ്പീഡ് ഗവർണർ ഇളിക്കിയിട്ട് വാഹനം ഓടിക്കുന്നത് വ്യാപകമാവുകയാണ്.
ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സ്ക്രാപ്പിംഗ് കാലാവധി നീട്ടിയിട്ടുണ്ട്. ലോറിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും. നിലവിലെ നയപ്രകാരം സംസ്ഥാന സർക്കാരിന്റെ വാഹനങ്ങൾ മുഴുവനും സ്ക്രാപ്പിംഗിന്റെ അവസ്ഥയിലാണ്. പല വാഹനങ്ങളുടെയും ബോഡി നിർമ്മാണം എല്ലാ സീമകളും ലംഘിച്ചാണ്. പലരും നാഗലാൻഡിൽ പോയി ബോഡി നിർമ്മിക്കുകയാണ്. ഇക്കാര്യം കത്തുമുഖേന നാഗാലാൻഡ് സർക്കാരിനെ അറിയിക്കും. പ്രതികരിച്ചില്ലെങ്കിൽ നേരിട്ട് ആൾ പോകും.
നാഷണൽ പെർമിറ്റ് ലോറികളിൽ കൊണ്ടുവരുന്ന ചരക്കുകൾ സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ ഇറക്കുന്നത് അനുവദിക്കാനാവില്ല. അതിന് സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിച്ച് പരിശോധന നടത്തും. നിലവിലുള്ള ഒരു ഡ്രൈവിംഗ് സ്കൂളുകളും പൂട്ടില്ല. എന്നാൽ, നിയമം നടപ്പാക്കാതിരിക്കാനാവില്ല. ലൈസൻസ് എടുത്തിട്ടും വണ്ടിയോടിക്കാൻ അറിയില്ലെന്ന സ്ഥിതിമാറണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |