SignIn
Kerala Kaumudi Online
Wednesday, 18 September 2024 8.19 AM IST

പ്ളസ് വൺ സീറ്റ് കൂട്ടിയേക്കും, വിദ്യാർത്ഥി സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

Increase Font Size Decrease Font Size Print Page
sivankutty

തിരുവനന്തപുരം: മലബാർ മേഖലയിൽ എസ്.എസ്.എൽ.സിക്ക് ഉയർന്ന മാർക്ക് വാങ്ങിയവർക്കുപോലും പ്ളസ് വണ്ണിന് പ്രവേശനം കിട്ടാതെ വരുകയും വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭം ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സർക്കാർ സ്കൂളുകളിൽ സീറ്റുകൾ വർദ്ധിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ നീക്കം. മലപ്പുറം ജില്ലയിലാണ് പ്രശ്നം രൂക്ഷം.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുന്നുണ്ട്. വിദ്യാർത്ഥി സംഘടനകളും എയിഡഡ് സ്കൂൾ മാനേജ്മെന്റുകളും ആവശ്യപ്പെടുന്നത് പുതിയ ബാച്ചുകളാണ്. സർക്കാർ സ്കൂളുകളിൽ മാത്രം സീറ്റുകൾ കൂട്ടാനാണ് സർക്കാരിന് താല്പര്യം. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്.അദ്ദേഹം വിദ്യാഭ്യാസ മന്ത്രിക്കു നൽകിയിരിക്കുന്ന നിർദേശങ്ങളും ഇന്നത്തെ ചർച്ചയിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും കണക്കിലെടുത്തായിരിക്കും തീരുമാനം. താത്കാലിക ബാച്ച് അനുവദിക്കുന്നതും പരിഗണിച്ചേക്കും.

ഹൈസ്കൂളുകൾ ഹയർ സെക്കൻ‌ഡറിയായി ഉയർത്തുന്ന വിഷയത്തിൽ ഇപ്പോൾ മറുപടി പറയാനാവില്ലെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മലപ്പുറത്തെ സീറ്റ് വിവാദത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതായി ഭരണപക്ഷ എം.എൽ.എയായ അഹമ്മദ് ദേവർകോവിലിന്റെ സബ് മിഷൻ. സർക്കാർ ഇടപെടൽ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമമുണ്ടെന്നും പ്രശ്നം പരിഹരിക്കണമെന്നുമായിരുന്നു അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ ആവശ്യപ്പെട്ടത്.

പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് പിന്നാലെ എസ്.എഫ്.ഐ സമരത്തിനിറങ്ങിയതും വിദ്യാഭ്യാസവകുപ്പിന് ക്ഷീണമായി. മലപ്പുറം കളക്ടറേറ്റിലേക്കാണ് ഇന്നലെ അവർ മാർച്ച് നടത്തിയത്. അവർ കാര്യങ്ങൾ എത്രത്തോളം മനസിലാക്കിയെന്ന് അറിയില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ത്

സമരത്തിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസബന്ത് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങും. ഇന്നലെ കൊല്ലം കളക്ടറേറ്റിലേക്കും കെ.എസ്.യു മാർച്ച് നടത്തിയിരുന്നു. മലപ്പുറത്ത് എം.എസ്.എഫ്,​ ഹരിത,​ ഫ്രറ്റേണിറ്റി സംഘടനകൾ മാർച്ച് നടത്തി. എം.എസ്.എഫ് പ്രവർത്തകർ മലപ്പുറം ആർ.ഡി.ഡി. ഓഫീസിലേക്ക് കയറാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ മലപ്പുറം - പെരിന്തൽമണ്ണ റോഡ് ഉപരോധിച്ചു. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറെ ഉപരോധിച്ച എം.എസ്.എഫ് നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.

മലപ്പുറത്ത് 7,478 സീറ്റുകൾ കുറവ്

തിരുവനന്തപുരം: മലപ്പുറത്ത് ഇനി പ്ലസ് വൺ പ്രവേശനത്തിന് അവശേഷിക്കുന്നത് 17,298 അപേക്ഷകർ മാത്രമാണെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. 9,820 സീറ്റുകൾ ശേഷിക്കുന്നുണ്ട്. മൊത്തം 7,478 സീറ്റുകളുടെ കുറവുണ്ട്.അവിടെ അൺ എയിഡഡ് സ്കൂളുകളിൽ 10,185 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.

ജില്ലയിൽ ആകെ 82,466 അപേക്ഷകരാണുണ്ടായിരുന്നത്. ഇതിൽ 7,606 ജില്ലയ്ക്ക് പുറത്തുള്ളവരും 74,860 പേർ ജില്ലയിൽ ഉള്ളവരുമായിരുന്നു.ജില്ലയിൽ അപേക്ഷ സമർപ്പിച്ചവരിൽ 4,352 പേർക്ക് മറ്റു ജില്ലകളിൽ പ്രവേശനം ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PLUSONE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.