അയോദ്ധ്യ: ഈ വർഷം തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാ ചടങ്ങ് നിർവഹിച്ച അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മേൽക്കൂര ചോരുന്നതായി റിപ്പോർട്ട്. ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെത്തുടർന്ന് മേൽക്കുരയിൽ നിന്ന് വെള്ളം താഴേയ്ക്ക് വീഴുന്നതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രനിർമ്മാണത്തിൽ അനാസ്ഥയുള്ളതായും അദ്ദേഹം ആരോപിക്കുന്നു. കൂടാതെ ക്ഷേത്രത്തിൽ നിന്ന് മഴവെള്ളം ഒലിച്ച് പോകാൻ സ്ഥലമില്ലെന്നും പുരോഹിതൻ ചൂണ്ടിക്കാട്ടി.
മേൽക്കൂരയിൽ നിന്ന് വെള്ളം ചോർന്ന സംഭവം അധികൃതരെ അറിയിച്ചതിന് പിന്നാലെ ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര സ്ഥലത്തെത്തി പരിശോധന നടത്തി. മേൽക്കൂര നന്നാക്കുന്നതിനും വാട്ടർപ്രൂഫ് ചെയ്യുന്നതിനും അദ്ദേഹം നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. 1,800 കോടിയാണ് രാമക്ഷേത്രനിർമ്മാണത്തിനായി ചെലവഴിച്ചത്.
'ശനിയാഴ്ച അർദ്ധരാത്രി പെയ്ത കനത്ത മഴയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് ചോർച്ചയുണ്ടായി. രാം ലല്ലയുടെ വിഗ്രഹത്തിന് മുന്നിൽ പുരോഹിതൻ ഇരിക്കുന്ന സ്ഥലത്തിനും വിഐപി ദർശനത്തിനായി ആളുകൾ വരുന്ന സ്ഥലത്തിനും മുകളിലെ മേൽക്കൂരയാണ് ചോരുന്നത്', ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ഇത്രയും വലിയ എൻജിനീയർമാരുടെ സാന്നിദ്ധ്യത്തിൽ നിർമിച്ച പ്രസിദ്ധമായ ക്ഷേത്രം ചോർന്നൊലിക്കുന്നു എന്നത് എങ്ങനെ സംഭവിച്ചുവെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നാം നിലയുടെ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്തമാസം അത് അവസാനിക്കുമെന്നുമാണ് നൃപേന്ദ്ര മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈ വർഷം ഡിസംബറോടെ ക്ഷേത്രത്തിന്റെ മുഴുവൻ പണികളും തീർക്കുമെന്നും നിർമ്മാണത്തിൽ പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |