തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ തനിക്ക് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി ഒരുപാട് ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നുവെന്ന് കെ.കെ.രമ. അതിനെയൊക്കെ മുഖ്യമന്ത്രിയും സർക്കാരും ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി പറയേണ്ടത് സ്പീക്കറെ കൊണ്ട് പറയിച്ചതെന്ന് രമ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചു കൊണ്ടാണ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ സർക്കാർ നീക്കം നടത്തുന്നത്. ഇക്കാര്യം ഗവർണറെ ബോദ്ധ്യപ്പെടുത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് കത്ത് നൽകിയത്. ഇതിലും ഗൂഢാലോചനയുണ്ട്. കേരളം വെറുത്ത ക്രിമിനലുകളെ സന്തോഷിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിയമപരമായി നിലനിൽക്കില്ലെങ്കിലും ഞങ്ങൾ കൂടെയുണ്ടെന്ന് പ്രതികളെ ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
പ്രതികൾക്കൊപ്പം നിന്നില്ലെങ്കിൽ അവർ പറയുന്ന കാര്യങ്ങൾ സി.പി.എം സംസ്ഥാന നേതൃത്വത്തെ തന്നെ ജയിലിലാക്കുന്നതാണെന്ന് അറിയാവുന്നതു കൊണ്ടാണ് വഴിവിട്ട നീക്കം നടത്തുന്നത്. ടി.പി കേസിലെ പ്രതികൾക്കല്ലാതെ മറ്റാർക്കെങ്കിലും ഇത്രയും പരോൾ കിട്ടിയിട്ടുണ്ടോ. 2014ൽ പ്രതികൾക്കുവേണ്ടി കെ.രാധാകൃഷ്ണൻ സബ്മിഷൻ അവതരിപ്പിച്ചു. കോടിയേരി ബാലകൃഷ്ണൻ, അബ്ദുൾഖാദർ, എ.സി.മൊയ്തീൻ ഉൾപ്പെടെയുള്ള എം.എൽ.എമാരുടെ സംഘം പ്രതികളെ കാണാൻ ജയിലിലേക്ക് ഓടിപ്പോയി. ഈ പ്രതികൾ ഇവരുടെ ബന്ധുക്കളാണോ. പ്രതികളുടെമേൽ ഒരുതരി മണ്ണ് വീണാൽ ഇവർക്ക് എന്തുകൊണ്ടാണ് നോവുന്നത്.
പ്രതികളെ ഇവർ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ തെളിവാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിലൂടെ വ്യക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |