മൂന്നാർ : കനത്ത മഴതുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഇന്ന് രാത്രി ഏഴുമണി മുതൽ നാളെ രാവിലെ ആറുവരെയാണ് നിരോധനം. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പഴയ മൂന്നാർ സി.എസ്.ഐ ഹാളിൽ പ്രവർത്തനാരംഭിച്ച ക്യാമ്പിലേക്കാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. ദേവികുളം സബ്‌കളക്ടർ വി.എം. ജയകൃഷ്ണൻ ക്യാമ്പിൽ ബന്ധപ്പെട്ടവരുമായി സംസാരിച്ചു.
ഇന്ന് തീവ്രമഴ കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മഴയും കാറ്റും എല്ലാ ജില്ലകളിലും രാത്രിയിലും തുടരാൻ സാധ്യത. ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർ ഷീബാ ജോര്‍ജ് രാത്രി യാത്ര ഒഴിവാക്കി ഉത്തരവിറക്കിയിരുന്നു. കൊച്ചി വടുതലയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. ആതിരപ്പിള്ളി തുമ്പൂർമുഴിയിൽ മുളംകൂട്ടം റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |