SignIn
Kerala Kaumudi Online
Thursday, 08 August 2024 5.25 PM IST

സർക്കാർ ഹൈക്കോടതിയിൽ, 'രവീന്ദ്രൻ പട്ടയങ്ങൾ' വ്യാജമല്ല: റദ്ദാക്കിയത് നടപടിപ്പിഴവ് മൂലം

govement

കൊച്ചി: ഇടുക്കിയിലെ കുപ്രസിദ്ധമായ 'രവീന്ദ്രൻ പട്ടയങ്ങൾ' വ്യാജമായിരുന്നില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയതിനാലാണ് അവ റദ്ദാക്കിയതെന്നും സർക്കാർ ഹൈക്കോടതിയിൽ.

അർഹരായവർക്കാണ് അഡിഷണൽ തഹസിൽദാരായിരുന്ന എം.ഐ. രവീന്ദ്രൻ പട്ടയം നൽകിയതെന്നും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഡിവിഷൻ ബെഞ്ച് മുമ്പാകെ വിശദീകരിച്ചു. പട്ടയം നൽകിയത് അർഹരായവർക്കായതിനാലാണ് ആരെയും ഒഴിപ്പിക്കാത്തതെന്നും എ.ജി വ്യക്തമാക്കി.

മൂന്നാറിലെ പട്ടയവിതരണത്തിലെ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു. വ്യാജപട്ടയം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുന്നതിൽ മൂന്നാഴ്ച അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മൂന്നാറിലെ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഹർജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്.മനുവും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

വ്യാജപട്ടയം നൽകിയ ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ വിശദീകരിക്കവേയാണ് രവീന്ദ്രൻ പട്ടയം അർഹരായവർക്കാണ് നൽകിയതെന്ന് സർക്കാർ അറിയിച്ചത്. 530 രവീന്ദ്രൻ പട്ടയങ്ങൾ നേരത്തെ റദ്ദാക്കിയിരുന്നു. ഈ ഭൂവുടമകൾക്ക് വീണ്ടും പട്ടയം നൽകും. രാജൻ മധേക്കറുടെ റിപ്പോർട്ടിൽ കുറ്റക്കാരായി പറയുന്ന ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാതിരിക്കാൻ കാരണം അറിയിക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. സി.ബി.ഐ അന്വേഷണ ആവശ്യം കോടതി തളളിയതാണെന്നും എ.ജി വാദിച്ചു. ഇപ്പോൾ സാഹചര്യത്തിൽ മാറ്റമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതിൽ രേഖാമൂലം വിശദീകരണം നൽകാനും നിർദ്ദേശിച്ചു.

കൈയേറ്റങ്ങൾക്ക് ഉദ്യോഗസ്ഥർ ഒത്താശ ചെയ്‌തോ എന്നതിൽ അന്വേഷണം ആവശ്യമില്ലേയെന്ന് കോടതി ചോദിച്ചു. കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. പട്ടയം നൽകുന്നതിലെ തടസം നീക്കണമെന്നും ആവശ്യപ്പെട്ടു. ഡിജിറ്റൽ സർവേയടക്കം ഉടൻ പൂർത്തിയാക്കി പരാതികൾ ഒഴിവാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിന് എത്ര സമയം വേണമെന്നും അറിയിക്കണം. ഏലം കുത്തകപ്പാട്ട ഭൂമി റിസോർട്ടുകളാക്കിയതിൽ ഡെപ്യൂട്ടി കളക്ടർ കെ.മനോജിനോട് ഹൈക്കോടതി വിവരങ്ങൾ ആരാഞ്ഞു. ഇതിന്റെ നടപടികൾ അറിയിക്കാനും നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVEMMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.