ന്യൂഡൽഹി: അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കി പിരിഞ്ഞ ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പിനായി ഇന്നു രാവിലെ 11മണിക്ക് സമ്മേളിക്കും. സത്യപ്രതിജ്ഞ ചെയ്ത രണ്ടുപേർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത് വിവാദമായി.
ഹൈദരാബാദിൽ നിന്ന് അഞ്ചാം തവണയും എം.പിയായ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഓവൈസി സത്യപ്രതിജ്ഞ ചെയ്ത ശേഷം 'ജയ് ബീം, ജയ് മീം, ജയ് തെലങ്കാന, അല്ലാഹു അക്‌ബർ, ജയ് പാലസ്‌തീൻ' എന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ബി.ജെ.പി അംഗങ്ങൾ അടക്കം വൻ പ്രതിഷേധമുയർത്തി. പല അംഗങ്ങളും സഭയിൽ പലതും പറയുന്നുണ്ടെന്നും താൻ പാലസ്‌തീനു വേണ്ടി പറഞ്ഞതിൽ തെറ്റില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. മറ്റൊരു രാജ്യത്തിന്റെ പേര് പരാമർശിച്ചതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ബി.ജെ.പി എം.പി ഛത്രപാൽ സിംഗ് ഗാംഗ്‌വാറാണ് 'ജയ് ഹിന്ദുരാജ്യം' എന്ന മുദ്രാവാക്യം വിളിച്ചത്. ഇത് ഭരണഘടനയുടെ 99-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആർ.എസ്.പിയിലെ എൻ.കെ.പ്രേമചന്ദ്രൻ തടസവാദ പ്രമേയം നൽകി. ഭരണഘടനയുടെ മൂന്നാം പട്ടികയിൽ പറഞ്ഞ വാചകം മാത്രമെ സത്യവാചകമായി വായിക്കാൻ പാടുള്ളൂ. ഒരു മതത്തിനായി വാദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ പറഞ്ഞത്
`ജയ് ഭരണഘടന'
റായ്ബറേലി അംഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇംഗ്ളീഷിൽ ദൃഢപ്രതിജ്ഞ ചൊല്ലി. ജയ് ഹിന്ദ്, ജയ് ഭരണഘടന എന്ന മുദ്രാവാക്യം വിളിയോടെയാണ് അവസാനിപ്പിച്ചത്. ഭരണഘടനയുടെ പകർപ്പും ഉയർത്തിപ്പിടിച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ഭരണഘടന ഉയർത്തി കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതിന് ബദലായി രാഹുൽ കയറിയപ്പോൾ ബി.ജെ.പി പക്ഷം ബഹളം വച്ചു. കോൺഗ്രസ് കൈയടികളോടെ അതു പ്രതിരോധിച്ചു. സമാജ്‌വാദി നേതാക്കളായ അഖിലേഷ് യാദവും(കനൗജ്), ഭാര്യ ഡിംപിൾ യാദവും (മെയ്‌ൻപുരി) സത്യപ്രതിജ്ഞ ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി എംപി കെ. ഗോപിനാഥ് തെലുങ്കിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
കഴിഞ്ഞ ലോക് സഭയിൽ നിന്ന് പുറത്താക്കപ്പെട്ട
പശ‌്ചിമ ബംഗാളിലെ തൃണമൂൽ അംഗം മഹുവ മൊയ്‌ത്രയും സത്യപ്രതിജ്ഞ ചെയ്തു.
സ്പീക്കർ തിരഞ്ഞെടുപ്പ്:
തൃണമൂൽ ഉടക്കിൽ
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കിയത് തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായാണെന്ന് തൃണമൂൽ കോൺഗ്രസ്. കൊടിക്കുന്നിലിനെ സ്പീക്കർ ആക്കണമെന്ന പ്രമേയത്തിനായി നൽകിയ നോട്ടീസിൽ തൃണമൂൽ ഒപ്പിട്ടിരുന്നില്ല.
ആരും തങ്ങളെ ബന്ധപ്പെട്ടില്ലെന്നാണ് തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജി പറഞ്ഞത്. ഒരു ചർച്ചയും നടന്നിട്ടില്ല. കോൺഗ്രസ് ഏകപക്ഷീയമായാണ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ പാർട്ടി നിലപാട് നേതാവ് മമത ബാനർജി തീരുമാനിക്കുമെന്നും അഭിഷേക് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യത്തിൽ സ്ഥിരീകരണം തേടിയപ്പോൾ 'ഭരണഘടന ജയിക്കട്ടെ' എന്നാണ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |