ആലപ്പുഴ : മസിലുണ്ടാക്കാൻ വാട്സ് ആപ്പ് വഴിയും പഠിപ്പിക്കുന്ന അച്ഛൻ. സ്ത്രീകളെ ബോഡി ബിൽഡിംഗിന് പ്രോത്സാഹിപ്പിക്കുന്ന അമ്മ. നാലാം വയസിൽ ഡംബൽസും ബാറും പഞ്ചിംഗ് ബാഗും 'കളിപ്പാട്ടങ്ങളാക്കിയ" മകൻ....
കായംകുളം പത്തിയൂർ 'ശ്രുതിലയം" ആകെയൊരു ജിംനേഷ്യം ആണ്. ബോഡി ഷോയിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ കൂട്ടത്തിൽ പത്തിയൂർ മന്ദഹാസ് ട്രാൻസ്‌ഫർമേഷൻ ജിം ഉടമ മനുവിന്റെയും ട്രെയിനർ സജിഷയുടെയും മകൻ ആദിത് മന്ദഹാസും.
പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ കുടുംബത്തിൽ നിന്ന് ബോഡി ബിൽഡിംഗിലേക്ക് കളംമാറ്റിയതാണ് മനു. കൊവിഡ് കാലത്ത് ഓൺലൈൻ പരിശീലനം വ്യാപമാകും മുമ്പേ വാട്സ് ആപ്പ് വഴി ഡയറ്റും വ്യായാമവും ഉൾപ്പെടുന്ന ബോഡി ബിൽഡിംഗ് പരിശീലനം നൽകിയിരുന്നു.
സ്പോർട്സ് ആൻഡ് ഫിറ്റ്നസിൽ ഡോക്ടറേറ്റുള്ള മനു മുൻ മിസ്റ്റർ കേരളയാണ്. വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തി 2023ലാണ് ജിംനേഷ്യം ആരംഭിച്ചത്. ഭാര്യ സജിഷയെയും രംഗത്തിറക്കി. വനിതകൾക്ക് ക്ലാസെടുക്കുന്നത് സജിഷയാണ്.
അച്ഛന്റെ വഴിയേ
അച്ഛന്റെ ഡംബൽസടക്കമുള്ള ഉപകരണങ്ങളായിരുന്നു ഒരു വയസുമുതൽ ആദിത് കണ്ടു വളർന്നത്. പിന്നീട് ബോഡി ബിൽഡിംഗ് പഠിക്കണമെന്ന വാശിയായി. ബോഡി ഷോയിലേക്കും ശാരീരിക ക്ഷമതയുടെ അളവുകോലായ ക്രോസ് ഫിറ്റിലേക്കും മാതാപിതാക്കൾ ആദിത്തിനെ നയിച്ചു. ഇന്റർനാഷണൽ നാച്ച്വറൽ ബോഡിബിൽഡിംഗ് അസോസിയേഷന്റെ മത്സരത്തിൽ ആദിത്ത് അരങ്ങേറി.
കുട്ടികൾക്ക് 'പോസ്" മാത്രം
മുതിർന്നവരെ പോലെ ബോഡി ബിൽഡിംഗ് പരിശീലനം കുട്ടികൾക്ക് നടത്താനാവില്ല. അതിന് സമാനമായ പോസിംഗാണ് കുട്ടികൾക്കുള്ള ബോഡി ഷോയിൽ നടത്തുന്നത്. നിശ്ചിത സമയത്തിനകം ശാരീരികക്ഷമത തെളിയിക്കുന്ന ചെറിയ ഇനങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |