പാലക്കാട്: രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ദീർഘദൂര ബസുകൾ നിർത്താനാവില്ലെന്ന് അറിയിച്ച് കെഎസ്ആർടിസി. രാത്രി എട്ട് മുതൽ രാവിലെ അഞ്ച് വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്‌സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇത് ദീർഘ ദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്ന് വന്നിട്ടുള്ളതാണെന്നും തുടർന്നും ഇത്തരം സർവീസുകൾ നിർദ്ദിഷട സ്ഥലങ്ങളിലല്ലാതെ നിർത്തുന്നതല്ലെന്നും കെഎസ്ആർടിസി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പാലക്കാട് - വാളയാർ റൂട്ടിൽ പതിനാലാംകല്ലിൽ ബസുകൾ നിർത്താറില്ലെന്ന് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
അതേസമയം, വാളയാർ-പാലക്കാട് റൂട്ടിൽ രാത്രികാലങ്ങളിൽ ഓർഡിനറി ബസ് സർവീസുകൾ ഏർപ്പെടുത്താനുള്ള സാദ്ധ്യത പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കെഎസ്ആർടിസി പാലക്കാട് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഇതേ റൂട്ടിൽ രാത്രികാലത്ത് ബസ് സർവീസുകൾ കുറവായ സാഹചര്യത്തിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |