ന്യൂഡൽഹി: അഴിമതിയും കുറ്റകരമായ അശ്രദ്ധയും കാരണം കഴിഞ്ഞ പത്തു വർഷത്തിനിടെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ തകർന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു. ഡൽഹി ആഭ്യന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നതുമായി ബന്ധപ്പെട്ടാണ് ഖാർഗെയുടെ ആരോപണം.
ജബൽപൂർ വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നത്, അയോദ്ധ്യയിലെ പുതിയ റോഡുകളുടെ പരിതാപകരമായ അവസ്ഥ, രാമക്ഷേത്രത്തിലെ ചോർച്ച, മുംബയ് ട്രാൻസ് ഹാർബർ ലിങ്ക് റോഡിൽ വിള്ളലുകൾ, 2023-2024-ലും ബിഹാറിൽ 13 പുതിയ പാലങ്ങൾ തകർന്നത്, ഡൽഹി പ്രഗതി മൈതാൻ തുരങ്കം പതിവായി മുങ്ങുന്നത്, ഗുജറാത്തിലെ മോർബി പാലം ദുരന്തം തുടങ്ങിയവ മോദി സർക്കാരിന്റെ അനാസ്ഥയുടെ തെളിവാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുമെന്ന നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും അവകാശവാദങ്ങളെ തുറന്നുകാട്ടുന്ന സംഭവങ്ങളാണിത്. മാർച്ച് 10ന് ഡൽഹി ഒന്നാം ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോൾ മോദിജി സ്വയം വിളിച്ചത് 'വ്യത്യസ്‌തനായ മനുഷ്യൻ എന്നാണ്. ഈ കപട ധാർഷ്ട്യവും വാക്ചാതുര്യവുമെല്ലാം തിരഞ്ഞെടുപ്പിന് മുമ്പുള്ള റിബൺ മുറിക്കൽ ചടങ്ങുകൾക്കായുള്ളതായിരുന്നു. സർക്കാരിന്റെ അഴിമതിയും നിസ്സംഗതയും സ്വാർത്ഥതയുമാണ്
ഡൽഹി ദുരന്തത്തിന് വഴിതെളിച്ചതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |