വർക്കല: കേരളകൗമുദി മേൽവെട്ടൂർ ഏജന്റ് മേൽവെട്ടൂർ സുനിത മൻസിലിൽ ഹാജി എം.ഇസ്മായിൽ വിട പറയുമ്പോൾ തലമുറകളിലേക്ക് പത്രം എത്തിച്ചിരുന്നയാളെയാണ് നഷ്ടമാകുന്നത്. മുപ്പതിലേറെ വർഷമായി കേരളകൗമുദിയുടെ ഏജന്റാണ്.
വെട്ടൂർ പഞ്ചായത്തിന്റെ പകുതിയോളം പ്രദേശത്തെ കേരളകൗമുദിയുടെ വായനക്കാർക്ക് അറിവിന്റെ അക്ഷരത്താളുകൾ എത്തിച്ചിരുന്ന ഇസ്മായിൽ നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. വർക്കല കെ.ജയപ്രകാശിന്റെ ഏജൻസിയിൽ പത്രവിതരണക്കാരനായാണ് തുടക്കം.15 വർഷം മുൻപാണ് സ്വന്തം പേരിൽ ഏജൻസിയായത്. പുലർച്ചെ 3ന് മേൽവെട്ടൂരിൽ നിന്ന് സൈക്കിൾ ചവിട്ടി വർക്കല മൈതാനത്തെത്തി പത്രക്കെട്ടുമായി പുത്തൻചന്ത മുതൽ മേൽവെട്ടൂർ,വിളബ്ഭാഗം,നെടുങ്ങണ്ട വരെ വിതരണം ചെയ്യുമായിരുന്നു.
പെരുമഴയത്തും മഴയും തണുപ്പും അവഗണിച്ച് ഇസ്മയിൽ എല്ലാ വീടുകളിലും കൃത്യമായി പത്രം എത്തിച്ചിരുന്നു. കേരള കൗമുദിയുടെ എക്സ്ക്ളൂസീവ് ഏജന്റായ ഇസ്മായിൽ വർദ്ധക്യത്തിലും പത്രവിതരണം തുടർന്നത് കേരളകൗമുദിയോടുള്ള ആത്മബന്ധം അത്രയ്ക്ക് തീവ്രമായതിനാലാണ്. ഇക്കഴിഞ്ഞ ഡിസംബറിൽ രോഗബാധിതനായിട്ടും ഇത് തുടർന്നു. ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ സേതുനാഥ്, അസിസ്റ്റന്റ് മാനേജർ രാഹുൽ.ആർ.എസ്, ഏജന്റുമാരായ ഷാനി, സുരേഷ്, ഷൈൻ എന്നിവർ മേൽവെട്ടൂരിലെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. അസുമാ ബീവിയാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |