വാഷിംഗ്ടൺ: ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം റിസഴ്സ് - പി1 അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് സമീപം പൊട്ടിത്തെറിച്ചതിനെ തുടർന്ന് സ്റ്റാർലൈനർ പേടകത്തിൽ അഭയം തേടിയ സുനിത വില്യസും ബച്ച് വിൽമോറും സുരക്ഷിതരെന്ന് യു.എസ് സ്‌പേസ് കമാൻഡ്. ഒരു മണിക്കൂറോളം ഇവർ പേടകത്തിൽ കഴിഞ്ഞു. ഭീഷണി ഒഴിവായതിനാൽ പുറത്തിറങ്ങി പ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശിച്ചു.
ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്ന ലോ എർത്ത് ഓർബിറ്റിൽ (400 കിലോമീറ്റർ ) ബുധനാഴ്ച രാത്രിയാണ് റഷ്യൻ ഉപഗ്രഹം നൂറിലേറെ കഷണങ്ങളായി പൊട്ടിത്തെറിച്ചത്. സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും ചൈനയുടെ സ്‌പേസ് സ്റ്റേഷനുമെല്ലാം ഈ ഭ്രമണ പഥത്തിലാണ്.
ഉപഗ്രഹ കഷണങ്ങൾ നിലയവുമായി കൂട്ടിയിടിക്കാൻ സാദ്ധ്യത ഉള്ളതിനാൽ അതിലെ സഞ്ചാരികളോട് അവർ വന്ന പേടകങ്ങളിലേക്ക് മാറാൻ നാസ നിർദ്ദേശിക്കുകയായിരുന്നു.
2022ൽ ഈ ഭൗമ നിരീക്ഷണ ഉപഗ്രഹം റഷ്യ ഡീ കമ്മിഷൻ ചെയ്തിരുന്നു. സ്ഫോടന കാരണം വ്യക്തമല്ല.
ഇന്നലെ ഉച്ചയോടെ 180 കഷ്ണങ്ങൾ സ്‌പേസ് കമാൻഡ് കണ്ടെത്തിയിരുന്നു. മറ്റ് ഉപഗ്രഹങ്ങൾക്ക് ഭീഷണിയില്ലെന്ന് യു.എസ് സ്‌പേസ് കമാൻഡ് പറഞ്ഞു. എന്നാൽ ഭീഷണി മാസങ്ങളോളം തുടരുമെന്ന് സ്‌പേസ് ട്രാക്കിംഗ് സ്ഥാപനമായ ലിയോലാബ്സ് മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര ജൂലായ് 2ന് ശേഷമാകും. സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയിൽ പരിശോധന തുടരുകയാണ്. ജൂൺ അഞ്ചിനാണ് സുനിത വില്യംസിനേയും ബച്ച് വിൽമോറിനേയും വഹിച്ച് ബോയിംഗ് സ്റ്റാർലൈനർ പേടകം വിക്ഷേപിച്ചത്. ജൂൺ 13ന് ഇരുവരും ഭൂമിയിൽ തിരിച്ചെത്തേണ്ടതായിരുന്നു.
ബഹിരാകാശ നിലയം പൊളിക്കാൻ മസ്‌ക്
രാജ്യാന്തര ബഹിരാകാശ നിലയം കാലാവധി പൂർത്തിയാക്കുമ്പോൾ പൊളിക്കാൻ 7032 കോടിയുടെ കരാർ ഇലോൺ മസ്ക്കിന്റെ കമ്പനിയായ സ്പെയ്സ് എക്സിന്. 430ടൺ ഭാരമുള്ള നിലയത്തെ ഓരോ ഭാഗമായി ഇളക്കി പസിഫിക് സമുദ്രത്തിൽ വീഴ്‌ത്തും. ഇതിനായി കരുത്തുറ്റ വാഹനം സ്പേസ് എക്‌സ് നിർമ്മിക്കും. കാലപ്പഴക്കം കൂടുന്നതിനാൽ നിലയം 2031ൽ തിരിച്ചിറക്കുമെന്ന് കഴിഞ്ഞ വർഷം നാസ പ്രഖ്യാപിച്ചിരുന്നു. 1998ൽ റഷ്യയുടെ പ്രോട്ടോൺ റോക്കറ്റാണ് സ്പേസ് സ്റ്റേഷൻ നിർമാണത്തിനുള്ള ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |