കൊച്ചി: ബി.ജെ.പിയെ സ്വീകരിക്കാൻ കേരളം പാകപ്പെട്ടു കഴിഞ്ഞെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാനായതും ജയത്തിനടുത്തെത്തിയതും വോട്ടിംഗ് വിഹിതം 20 ശതമാനമായതും ഇതിന് തെളിവാണ്. കേരളത്തിൽ വിജയം കൈവരിക്കുംവരെ നേതാക്കൾക്കും പ്രവർത്തകർക്കും വിശ്രമമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 60 നിയമസഭാ മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് 35,000 മുതൽ 75,000 വരെ വോട്ടുകൾ ലഭിച്ചു. പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തിന്റെ വിജയമാണ് തൃശൂരിലേതെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേരളത്തിൽ പാർട്ടിക്കുണ്ടായ മുന്നേറ്റമാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ കാരണമെന്ന് ജോർജ് കുര്യൻ പറഞ്ഞു. വി. മുരളീധരൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, സി. കൃഷ്ണകുമാർ, അഡ്വ.പി സുധീർ, പദ്മജ വേണുഗോപാൽ, പി.സി ജോർജ് എന്നിവർ പ്രസംഗിച്ചു. കോർ കമ്മിറ്റിയോഗവും ചേർന്നു.
പൂർണ വിജയമെന്ന് സമരസമിതി@
80ശതമാനം അദ്ധ്യാപകരും ക്ലസ്റ്റർ ബഹിഷ്കരിച്ചു
തിരുവനന്തപുരം : ആറാം പ്രവൃത്തി ദിനത്തിലെ ക്ലസ്റ്റർ ബഹിഷ്കരിച്ചുള്ള പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധം പൂർണവിജയമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. 80ശതമാനം അദ്ധ്യാപകരും ക്ലസ്റ്റർ ബഹിഷ്കരിച്ചു. തട്ടിക്കൂട്ട് ക്ലസ്റ്ററാണ് സംഘടിപ്പിച്ചത്.
ഭരണാനുകൂല സംഘടനയിലെ അംഗങ്ങൾ പോലും ലീവെടുത്ത് ക്ലസ്റ്റർ ബഹിഷ്കരണത്തിന്റെ ഭാഗമായെന്നും പ്രതിപക്ഷ സംഘടനാ നേതാക്കൾ പറഞ്ഞു. സൂചനാ സമരത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഏകപക്ഷീയമായി തയ്യാറാക്കിയ കലണ്ടർ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു, കെ.എ.ടി.എഫ്, കെ.എ.ടി.എ എന്നീ പ്രതിപക്ഷ സംഘടനകളും ബി.ജെ.പി അനുഭാവ സംഘടനയായ എൻ.ടി.യുവും ബഹിഷ്കരണത്തിന്റെ ഭാഗമായി. ആർ.ജെ.ഡി അനുഭാവ സംഘടനയായ കെ.എസ്.ടി.സി പ്രവർത്തകർ പ്രതിഷേധ സൂചകമായി കറുത്തബാഡ്ജ് ധരിച്ച് ക്ലസ്റ്ററിൽ പങ്കെടുത്തു. കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ ഓഫീസിലേക്ക് അദ്ധ്യാപക മാർച്ചും ധർണയും നടത്തി. സംയുക്ത അദ്ധ്യാപക സമിതി നേതാക്കളായ കെ.അബ്ദുൽ മജീദ്, കെ.എം.അബ്ദുള്ള, എ.വി.ഇന്ദുലാൽ, ആർ. അരുൺകുമാർ, കെ.വെങ്കിടമൂർത്തി, ശിബിലി, ടി.പി.അബ്ദുൽഹഖ്, ഡി.ആർ.ജോസ് എന്നിവർ നേതൃത്വം നൽകി.
ഐ.സി.യു പീഡനം: അതിജീവിതയുടെ
പരാതിയിൽ തുടർനടപടിയില്ല
കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത്കുമാറിന് അതിജീവിത നൽകിയ പരാതിയിൽ തുടർനടപടിയില്ല. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താത്ത ഡോ. കെ.വി. പ്രീതി,കൂടെ വന്നുവെന്ന് വ്യാജമൊഴി നൽകിയ ഡോ. ഫാത്തിമ ബാനു എന്നിവർക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് 10നാണ് അതിജീവിത പരാതി നൽകിയത്. മൊഴി രേഖപ്പെടുത്തുന്നതിൽ ഡോക്ടർക്ക് വീഴ്ചപറ്റിയെന്ന് നാർകോട്ടിക് സെൽ എ.സി.പി ടി.പി. ജേക്കബ് ഉത്തരമേഖല ഐ.ജി കെ. സേതുരാമന് സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർക്കെതിരെ അതിജീവിത പരാതി നൽകിയത്. പ്രതി തന്നെ ക്രൂരമായി പീഡിപ്പിച്ചതായി പറഞ്ഞിട്ടും ഡോ. പ്രീതി മൊഴിയിൽ രേഖപ്പെടുത്തിയില്ല. പുതിയ അന്വേഷണ റിപ്പോർട്ട് വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും തുടർനടപടികൾ ഉണ്ടായില്ല. തുടർന്നുമ നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും അതിജീവിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |