SignIn
Kerala Kaumudi Online
Tuesday, 02 July 2024 4.49 PM IST

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം മറികടക്കാൻ സിപിഎം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നതായി കെ സുരേന്ദ്രൻ

k-surendran

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ വൃദ്ധൻ മരിച്ച സംഭവവും തിരഞ്ഞെടുപ്പ് സമയത്ത് പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതും സമഗ്രമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ഗ്രാമത്തിലാണ് രണ്ട് സംഭവങ്ങളും നടന്നത്. മയക്കുമരുന്ന് കച്ചവടം, ഗുണ്ടാ പിരിവ് എന്നിവ നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായതെന്നും സുരേന്ദ്രൻ ആരോപിച്ചു.

പരാജയം മറികടക്കാൻ സംഘർഷമുണ്ടാക്കാൻ സിപിഎം ശ്രമിക്കുകയാണോ എന്ന സംശയം ബിജെപിക്കുണ്ട്. സംഘർഷങ്ങൾ കുറഞ്ഞത് പാർട്ടി കേഡറുകളുടെ ആത്മവീര്യം നശിപ്പിച്ചുവെന്നാണ് ഒരു നേതാവ് സംസ്ഥാന സമിതിയിൽ പറഞ്ഞത്. സംഘർഷങ്ങൾ നടത്തിയവർ ഇപ്പോൾ സ്വർണ്ണക്കടത്തിലേക്കും മാഫിയ പ്രവർത്തനങ്ങളിലേക്കും പോയെന്നും അവരെ തിരിച്ച് കൊണ്ടുവരാൻ സിപിഎം വീണ്ടും സംഘർഷമുണ്ടാക്കാൻ ശ്രമിക്കാൻ സാദ്ധ്യതയുണ്ടെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

പാനൂരിൽ ആരാണ് ബോംബ് സ്‌ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചില്ല. എന്തിന് വേണ്ടിയാണ് ബോംബ് നിർമ്മിച്ചതെന്ന് കണ്ടെത്താൻ സാധിക്കാത്തത് പൊലീസിന്റെ പരാജയമാണ്. കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സിപിഎം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് സമാന അക്രമ സംഭവങ്ങൾ ആവർത്തിക്കുന്നതെന്നത് മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.

വയനാട്ടിൽ പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കാൻ താത്പര്യമില്ലെന്നും എന്നാൽ ബിജെപിക്ക് അത് ഗുണം ചെയ്യുമെന്നത് കൊണ്ടാണ് മത്സരിക്കുന്നതെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ജനങ്ങളെ ഞെട്ടിക്കുന്നതാണ്. ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത പ്രസ്താവനയാണിത്. കേരളത്തിലും സമ്പൂർണ ഇൻഡി മുന്നണിയായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി വരുന്നതിനെ ആനി രാജ സ്വാഗതം ചെയ്യുകയാണ്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള അകലം ഇല്ലാതായെന്നും പിണറായി വിജയന്റെ അഴിമതി ന്യായീകരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. 'ഒന്നാംതരം അഴിമതിക്കാരുടെ പാർട്ടിയാണ് സിപിഐ. അവരുടെ എല്ലാ വകുപ്പിലും തട്ടിപ്പാണ് നടക്കുന്നത്. പരസ്പര സഹകരണ രാഷ്ട്രീയമാണിത്.' സുരേന്ദ്രൻ ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSURENDRAN, BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.